തിരുവനന്തപുരം: ഉപഭോക്താക്കളിൽ നിന്ന് ബിൽ തുക പിരിച്ച് തട്ടിപ്പ് നടത്തിയതിന് കെ.എസ്.ഇ.ബി ലൈൻമാന് സസ്പെൻഷൻ.
മലയിൻകീഴ് സെക്ഷൻ ഓഫീസിലെ ലൈൻമാനായിരുന്ന എം.ജെ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
40 പേരിൽ നിന്നായി 39,800 രൂപയാണ് അനിൽ കുമാർ ബില്ലടച്ചു നൽകാമെന്ന വ്യാജേന വാങ്ങിയത്.
ബില്ലടച്ചതുമില്ല, പകരം ബില്ലടക്കാത്തതിന് ഇവരുടെയെല്ലാം വൈദ്യുതി വിച്ഛേദിച്ചു എന്ന റിപ്പോർട്ടാണ് സെക്ഷൻ ഓഫീസിൽ നൽകിയത്.
തട്ടിപ്പ് പുറത്തായതോടെ ഉപഭോക്താക്കളുടെ ബിൽ അനിൽകുമാർ തന്നെ അടച്ചു.
അന്വേഷണത്തിൻറെ ഭാഗമായി ഇയാളെ പേയാട് സെക്ഷൻ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്നാണ് സസ്പെൻഡ് നടപടി.