തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിൻ്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി 12-ാം ക്ലാസുവരെ ഓരോ മക്കളുടെയും ആരോഗ്യാവസ്ഥ സർക്കാർ സമഗ്രമായി നിരീക്ഷിച്ച് കുറവുകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി. പട്ടികജാതി വികസന മന്ത്രി ഒ ആർ കേളു അധ്യക്ഷനായി.
എല്ലാ വിദ്യാർത്ഥികൾക്കും ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പാണ് ആദ്യമായി പൂർത്തീകരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കും പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫിസർമാർക്കുമാണ് പദ്ധതിയുടെ മേൽ നേട്ട ചുമതല.
പോഷകാഹാര ന്യൂനതകൾ, പൊതു ആരോഗ്യ നില, വിളർച്ച, മറ്റു രോഗ സാധ്യതകൾ, സ്വഭാവ- പഠന വൈകല്യം, ശുചിത്വ കാര്യങ്ങൾ തുടങ്ങിയവ ക്രമമായി നിരീക്ഷിക്കും.