തിരുവനന്തപുരം: നാട് മുഴവുൻ ഭാഗമാവുന്ന രാസലഹരിക്കെതിരെ നടത്തുന്ന മുന്നേറ്റത്തിന്റെ ഭാഗമായി കെ.എസ്.യു സംഘടിപ്പിച്ച ലഹരി വിരുദ്ധ യാത്രയിൽ പങ്കെടുക്കാത്ത ഭാരവാഹികൾക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി.
മാർച്ച് 11ന് തുടങ്ങിയ ജാഥയിൽ പരിപാടിയുമായി സഹകരിക്കാത്ത ഭാരവാഹികളെയാണ് നിലവിൽ പുറത്താക്കയട്ടുള്ളത്. ഇതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന സന്ദേശമാണ് സംഘടന നൽകുന്നത്.
നാല് ജില്ലകളിലെ 87 ഭാരവാഹികളാണ് പരിപാടിയുമായി സഹകരിക്കാതിരുന്നത്. ഇവർക്കെതിരെയാണ് കൂട്ടനടപടിയെടുത്തിട്ടുള്ളത്.
കാസർകോട് -24, കണ്ണൂർ- 17, വയനാട് -26, കോഴിക്കോട് -20 എന്നിങ്ങെനയാണ് ഭാരവാഹികൾക്കെതിരായ നടപടി വന്നിട്ടുള്ളത്.
പരിപാടിയുമായി സഹകരിക്കാത്തതിന് മതിയായ കാരണം കാണിച്ചില്ലെങ്കിൽ സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കുന്നത്.
ലഹരിക്കെതിരായ വലിയ ബോധവൽക്കരണത്തിന് സംഘടന ഇറങ്ങുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ മാറി നിൽക്കുന്നവർക്ക് സംഘടനാ ഭാരവാഹിത്വത്തിൽ തുടരാൻ അർഹതയില്ലെന്നാണ് വിശദീകരണം.
ജില്ലാ വൈസ് പ്രസിഡന്റുമാർ , ജില്ലാ ജനറൽ സെക്രട്ടറിമാർ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങൾ ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളാണ് ഇപ്പോൾ നടപടിക്ക് വിധേയമായിട്ടുള്ളത്.
രാസലഹരി മാഫിയ്ക്ക് എതിരെയുള്ള വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ഭാഗമായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന മാർച്ച് ഇപ്പോൾ എറണാകുളത്തെത്തി.
ക്യാമ്പസുകളിൽ രാസലഹരി ഉപയോഗത്തിനെതിരായ ക്യാമ്പെയിന്റെ ഭാഗമാകാത്തവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
കാസർഗോഡ് ഗവൺമെന്റ് ഐ.ടി.ഐയിൽ മാർച്ച് 11 രാവിലെ 11ന് എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വരുൺ ചൗധരിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
എല്ലാ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസിലൂടെയാണ് യാത്ര കടന്നു പോകുന്നത്. ഇതിനോടനുബന്ധിച്ച് യൂണിറ്റ് - നിയോജക മണ്ഡലം തലങ്ങളിൽ ലഹരിക്കെതിരെ ജാഗ്രതാ സദസ്സുകളും, വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാനും കെ.എസ്.യു തീരുമാനിച്ചിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ എന്നിവർ ജാഥാ വൈസ് ക്യാപ്റ്റന്മാരാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന - ജില്ലാ ഭാരവാഹികൾ സ്ഥിരാംഗങ്ങളായി പങ്കെടുക്കുന്നുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസയും ജാഥയിൽ പങ്കെടുക്കുന്നുണ്ട്. യാത്ര മാർച്ച് 19ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സമാപിക്കും.