തിരുവനന്തപുരം: കാഴ്‌ചപരിമിതർക്ക് ലോകത്തെക്കുറിച്ച് അറിയുവാനും ഭൂപടത്തെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കുന്ന വെബ് അപ്ലിക്കേഷനായ വേൾഡ്-മാപ്-എക്സ്‌പ്ലോറർ ലോഞ്ചിങ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു.
സെന്റലോന എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെ ശ്രീകൃഷ്‌ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്‌മെന്റിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അപ്ലിക്കേഷൻ നിർമ്മിച്ചത്.
കാഴ്‌ചപരിമിതർക്കും കാഴ്‌ച ഉള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഈ ആപ് ഓപ്പൺസ്ട്രീറ്റ്‌മാപ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.
സ്ക്രീൻ റീഡറിന്റെ സഹായത്തോടെ ശ്രാവ്യ സൂചനകളുടെ അടിസ്ഥാനത്തിൽ ഈ ആപ്പ് ലോകത്തെ വിവരിക്കുന്നു. നിലവിൽ ഉള്ള ഗൂഗിൾ മാപ്‌സ് പോലുള്ള അപ്ലിക്കേഷനുകൾ കീബോർഡ് കൊണ്ട് ഉപയോഗിക്കാൻ കഴിയില്ല.
/sathyam/media/media_files/2025/03/18/EHgW1HBhN7vEvNc9VXPL.jpg)
അതുകൊണ്ടുതന്നെ കാഴ്ച പരിമിതർക്ക് മാപ്പ് അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയാറില്ല. ടാക്ടൈൽ മാപ്പിൽ ഉയർന്നുനിൽക്കുന്ന വരകളിലൂടെയും കുത്തുകളിലൂടെയും കൈയോടിച്ചാണ് പ്രദേശങ്ങളുടെ ഘടന ഇവർ മനസ്സിലാക്കുന്നത്.
ബ്രെയിൽ ലിപിയിൽ രേഖപ്പെടുത്തിയ സ്ഥലപ്പേരിലൂടെ കൈയോടിച്ചുകൊണ്ട് ഇവർ സ്ഥലം ഏതാണെന്ന് മനസ്സിലാക്കുന്നു.
എന്നാൽ ഇതിന് ഒരുപാട് പരിമിതികൾ ഉണ്ട്. ഇതിൽ സ്ഥലത്തെക്കുറിച്ചുള്ള കുറച്ചു വിശദാംശങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ. കൂടാതെ ഇത് എവിടേക്കെങ്കിലും കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടേറെയാണ്.
അതുകൊണ്ടുതന്നെ എളുപ്പത്തിൽ എവിടെനിന്നും ഉപയോഗിക്കാൻ പറ്റിയ മാപ് വേൾഡ്-മാപ്-എക്സ്പ്ലോറർ ഇവർക്ക് പുതിയ സാദ്ധ്യതകൾ തുറക്കുകയാണ്.
ഇത്തരം ഒരു ആപ്പ് ലോകത്തുതന്നെ ആദ്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നത്. കാഴ്ചപരിമിതർക്കായി ഈ പ്രത്യേക ആപ്പ് യാഥാർഥ്യമാക്കിയ ഒ.എസ്.എം കേരള, കെ.എഫ്.ബി ടീച്ചേർസ് ഫോറം, ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവർക്ക് മന്ത്രി അഭിനന്ദനങ്ങൾ അർപ്പിച്ചു.