പോത്തൻകോട് സുധീഷ് വധക്കേസ്. 11 പ്രതികൾക്കും ജീവപര്യന്തം

പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു.

New Update
POTHANKODE SUDHEESH NURDER

തിരുവനന്തപുരം: പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. നെടുമങ്ങാട് എസ്‍സി – എസ്‍ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisment

കേസിലെ പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 

പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു.

ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റി റോഡിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്.

2021 ഡിസംബർ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.

9 പ്രതികൾക്കും നിരവധി കേസുകൾ ഉണ്ട്. ഒട്ടകം രാജേഷ് 2 കൊല കേസുകളിൽ ഉൾപ്പടെ 18 കേസുകളിലെ പ്രതിയാണ്. 

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഒന്നാം പ്രതി സുധീഷ്,മൂന്നാം പ്രതി ഒട്ടകം രാജേഷ് എന്നിവർക്ക് വധശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം.

പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് സുധീഷിന്റെ അമ്മ ലീല പ്രതികരിച്ചു. മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണ്.

എന്താണ് കാരണമെന്ന് പോലും അറിയില്ല. തനിക്കുണ്ടായ വിഷമം പ്രതികൾക്ക് വധശിക്ഷ നൽകേണ്ട തരത്തിൽ ആയിരുന്നുവെന്നും ലീല പ്രതികരിച്ചു.