തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ സംഘടിപ്പിച്ച ശില്പശാല അലങ്കോലമായി.
ആദ്യമായാണ് സംസ്ഥാനത്തെ സർവ്വകലാശാലക ളിലെ സിണ്ടിക്കേറ്റ് അംഗങ്ങൾക്കു വേണ്ടിയുള്ള ശിൽപ്പശാല സർക്കാർ തലത്തിൽ സംഘടിപ്പിക്കുന്നത്.
കേരള നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി നിയമഭേദഗതി ബില്ലിനെ അധികരിച്ച് സംസാരിച്ച സർക്കാർ നിയമിച്ച സർവ്വകലാശാല നിയമ ഭേദഗതി കമ്മീഷൻ ചെയർമാൻ ഡോ എൻ. കെ. ജയകുമാർ, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അമിതാധികാരം നൽകുന്ന വകുപ്പുകളെ പ്രകീർത്തിച്ചു സംസാരിച്ചതിനെ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ചോദ്യം ചെയ്തതോടെയാണ് ശില്പശാല ബഹളമായത്.
പ്രസ്തുത വകുപ്പുകൾ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിലേക്കുള്ള സർക്കാരിൻറെ കടന്നു കയറ്റമാണെന്നും അത് അംഗീകരിക്കാനാവില്ല എന്നും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ റഷീദ് അഹമ്മദ് പി പറഞ്ഞു.
സർവകലാശാലയ്ക്ക് ഫണ്ട് നൽകുന്ന വകുപ്പ് മന്ത്രിക്ക് സർവകലാശാലകളിൽ നേരിട്ടിടപെടാൻ അധികാരം ഉണ്ട് എന്നായിരുന്നു എൻ. കെ. ജയകുമാറിന്റെ വാദം.
ഇതിനെ ചോദ്യം ചെയ്ത ഡോ റഷീദ് അഹമ്മദ്ന് നേരെ സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ വെല്ലുവിളിയും ഭീഷണിയുമായി രംഗത്തിറങ്ങുകയായിരുന്നു.
കേന്ദ്രസർക്കാർ നിയോഗിക്കുന്ന ഗവർണർമാർക്ക് വിദ്യാഭ്യാസമില്ല എന്നതും നിയമസഭാ പാസാക്കുന്ന ബില്ലുകളെ നിരാകരിക്കാൻ ഗവർണർമാർക്ക് അധികാരം ഇല്ലെന്നുമുള്ള എൻ.കെ. ജയകുമാറിന്റെ അഭിപ്രായങ്ങളെ കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗം
പി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു.
സർക്കാരിന്റെ നാലാം വാർഷികത്തോ ടനുബന്ധമായി സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ പരിഷ്കാരങ്ങൾ സിൻഡിക്കേറ്റ് അംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ശില്പശാല.
രണ്ടു ദിന ശിൽപ്പശാല ചൊവ്വാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആണ് ഉദ്ഘാടനം ചെയ്തത്.
മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വി സി. ഡോ. ഗോപിനാഥ് രവീന്ദ്രൻ, മുൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സജി ഗോപിനാഥ് എന്നിവരും ശില്പശാലയിൽ ക്ലാസെടുത്തു.
സർവകലാശാലകളിലെ പ്രശ്നങ്ങൾ സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു.
നാലുവർഷ ഡിഗ്രി ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് സർവ്വകലാശാലകൾക്ക് മന്ത്രി നിർദേശം നൽകി. ബി എഡ്, ടിടിസി കോഴ്സുകൾ അവസാനിപ്പിക്കണമെന്ന എൻസിടിഇയുടെ നിലപാട് ഗവൺമെൻറ് ഗൗരവത്തോടെ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം യൂണിവേഴ്സിറ്റികളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറക്കൽ, സ്വയംഭരണാവകാശം കവർന്നെടുക്കൽ, ഡാറ്റാ മോഷണത്തിനായി കെ റിപ്പ് പദ്ധതി നടപ്പാക്കൽ, നിയമവിരുദ്ധമായ അധ്യാപക നിയമനങ്ങൾ, താൽക്കാലിക നിയമനങ്ങൾ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞില്ല.
കോൺഗ്രസ് സിണ്ടിക്കേറ്റ് അംഗങ്ങൾ ശിൽപ്പശാലയിലെ ചർച്ചകളിൽ നിന്നും വിട്ടുനിന്നു.