കേരളത്തിൻ്റെ സ്വപ്നം തീരം അണയുന്നു. നവകേരളത്തിന്റെ വിജയഗാഥയായി വിഴിഞ്ഞം. പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിലെ സുവർണ്ണ നിമിഷമാണിതെന്നു സര്ക്കാർ. ഉമ്മൻ ചാണ്ടിയുടെ പേരിടണം എന്ന് പ്രതിപക്ഷം. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് അറിയേണ്ടതെല്ലാം ഇതാ

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിലെ സുവർണ്ണ നിമിഷമാണിത്. തുറമുഖം രാഷ്ടത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ പ്രഥമനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം. 

New Update
vizhinjam port22

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്നം തീരം അണയുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കുകയാണ് കേരളത്തിന് അഭിമാനകരവും സന്തോഷകരവുമായ മുഹൂർത്തമാണ്. 

Advertisment

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിലെ സുവർണ്ണ നിമിഷമാണിത്. തുറമുഖം രാഷ്ടത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ പ്രഥമനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം. 


വി.ജി.എഫ് കരാർ ഒപ്പിടൽ പൂർത്തിയാക്കിയതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്.


ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രസഹമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ്ഗോപി, മന്ത്രിമാരായ വി.എൻ. വാസവൻ, വി.ശിവൻകുട്ടി, സജിചെറിയാൻ, ജി. ആർ അനിൽ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പി. മാരായ ശശിതരൂർ , അഡ്വ. അടൂർ പ്രകാശ് , എ.എ. റഹിം, അഡ്വ. എം. വിൻസന്റ് എം.എൽ.എ , അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യാരാജേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ , അദാനി പോർട്ടസ് മാനേജിങ്ങ് ഡയറക്ടർ കരൺ അദാനി എന്നിവർ പങ്കെടുക്കും.‌‌‌

പദ്ധതി തുക

vizhinjam3

തുറമുഖത്തിന്റെ 8,867 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തിൽ ഏതാണ്ട് 5,595 കോടി രൂപ (63%) സംസ്ഥാന സർക്കാരാണു മുടക്കുന്നത്. അദാനി കമ്പനി 2,454 കോടി രൂപയും (28%) വി.ജി.എഫ് ആയി 818 കോടി രൂപ (9%) യും ആണ് ചിലവഴിക്കുന്നത്. 

പുലിമുട്ട് നിർമിക്കാനുള്ള 1,350 കോടി രൂപ പൂർണമായി സർക്കാർ ഫണ്ടാണ്. പുറമേ, റെയിൽപാതയ്ക്കായി 1,482.92 കോടി രൂപ ചിലവാക്കേണ്ടതുണ്ട്.


2028 -നകം അടുത്ത ഘട്ടം പൂർത്തീകരിക്കുമ്പോൾ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.


ഇതിനായി 9,500 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണ്ണമായും അദാനി പോർട്സ് ആയിരിക്കും വഹിക്കുക.

പദ്ധതി കമ്മീഷൻ ചെയ്യുമ്പോഴും ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാൻ ആവില്ല. തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വായ്പയാക്കിയ നിലപാട് കേരളത്തോടുള്ള അവഗണനയാണ്. 


കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വി.ജി.എഫ് ആയി വിഴിഞ്ഞത്തിനു നൽകുന്നത്.


ഈ തുക കേരള സർക്കാർ നെറ്റ് പ്രസന്റ് മൂല്യം(എൻ.പി.വി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം നിബന്ധന അതായത്, ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും. 

vizhinjam4

തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് 1,411 കോടി രൂപ വിജിഎഫ് അനുവദിച്ചപ്പോൾ ഇത്തരം നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല.


പൂർണമായും കമ്മിഷനങ്ങിന് ഒരുങ്ങിയിരികകുന്ന വിഴിഞ്ഞം പ്രവർത്തനം സജീവമാവുമ്പോൾ ഇതിൽ നിന്നുള്ള വരുമാനത്തിന്റെ വലിയ ഭാഗവും പോകുന്നത് കേന്ദ്ര സർക്കാരിലേയ്ക്കായിരിക്കും. 


കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽ നിന്നും 60 പൈസ കേന്ദ്രത്തിനാണ് ലഭിക്കുക. സംസ്ഥാനത്തിന് ഒന്ന് മുതൽ മൂന്ന് പൈസ വരെയാണ് ലഭിക്കാനിടയുള്ളത്. 

മിതമായി കണക്കാക്കിയാൽ പോലും കസ്റ്റംസ് തീരുവ വഴി പ്രതിവർഷം 10,000 കോടി രൂപ വിഴിഞ്ഞത്തുനിന്ന് വരുമാനമുണ്ടാകും. അതനുസരിച്ച് പ്രതിവർഷം കേന്ദ്രത്തിന് ലഭിക്കാനിടയുള്ളത് 6,000 കോടി രൂപയുടെ അധിക വരുമാനമാണ്. 


ഇതുകൂടാതെ തുറമുഖം സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രാദേശിക വാണിജ്യ ഇടപാടുകളിലൂടെയും ഗതാഗത സൗകര്യങ്ങളിലൂടെയുമെല്ലാം അധിക വരുമാനത്തിലുള്ള സാധ്യതയുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല. 


ഇതെല്ലാം കൊണ്ടുതന്നെ ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ നേട്ടം കേരളത്തിന് മാത്രമഞല്ല. പദ്ധതി പൂർത്തിയാക്കുന്നതിൽ സംസ്ഥാനത്തിനെന്നതുപോലെ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്.


റെയിൽ കണക്റ്റിവിറ്റി

കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത സ്ഥാപിക്കേണ്ടത് 2022 മെയ് മാസത്തിലായിരുന്നു. 

ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാവശ്യമായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ പ്രകാരം റെയിൽ പാത സ്ഥാപിക്കേണ്ട അവസാന തീയതി ഇപ്പോൾ ഡിസംബർ 2028 ആക്കി ദീർഘിപ്പിക്കുകയുണ്ടായി.

vizhinjam5


കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്നെയാണ് റെയിൽപ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. 


ഡിപിആർ  പ്രകാരം 10.7 കി.മിദൈർഘ്യമുള്ള ഒരു റെയിൽപ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. 

തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ടി പാതയുടെ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്. 


5.526 ഹെക്ടർ സ്ഥലമേറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 1482.92 കോടി രൂപയാണ് റെയിൽപ്പാതയ്ക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. 


ദക്ഷിണ റെയിൽവേയുടെ അംഗീകാരം 2022 മാർച്ചിൽ തന്നെ ലഭിച്ചിരുന്നു. കൂടാതെ, പദ്ധതിയ്ക്കാവശ്യമായ പാരിസ്ഥിതികാനുമതിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ലഭ്യമായിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽപ്പാത സ്ഥാപിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചരക്കുകൾ റെയിൽ മാർഗ്ഗം വിഴിഞ്ഞം തുറമുഖത്തിലെത്തിച്ച് കയറ്റുമതി-ഇറക്കുമതി ചെയ്യുവാൻ സാധിക്കുന്നതാണ്. 


ഇപ്രകാരം ചരക്കു നീക്കത്തിൽ കൂടുതൽ കാര്യക്ഷമത (സമയലാഭം, ചുരുങ്ങിയ ചെലവ്) കൈവരിക്കുവാൻ കഴിയുന്നതുമാണ്. 


കൂടാതെ, റെയിൽപ്പാത സ്ഥാപിച്ച് ചരക്ക് നീക്കം നടത്തുമ്പോൾ അതിന്റെ നേരിട്ടുള്ള വരുമാനം ഇന്ത്യൻ റെയിൽവേക്ക് ലഭിക്കുന്നതുമാണ്. 

റെയിൽ പദ്ധതിക്ക്ക്യാ ബിനറ്റ് അംഗീകാരം നൽകി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതി നിർമാണം ഉടൻ ആരംഭിക്കുന്നതിനായി ടെണ്ടർക്ഷണിക്കുന്നതിനുള്ള നടപടികൾ കൊങ്കൺറെയിൽവേ സ്വികരിച്ചു വരുന്നു.

vizhinjam2

വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽപ്പാത യാഥാർത്ഥ്യമാകുന്നതുവരെ താത്ക്കാലികമായി ഇന്ത്യൻ റെയിൽവേ നെറ്റ് വർക്കിൽ കണ്ടെയ്നറുകൾ സമീപത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തുറമുഖത്തിലേക്ക് റോഡ് മുഖാന്തിരം നീക്കുന്നതിന് താത്ക്കാലിക സംവിധാനം എന്ന നിലയിൽ ഒരു കണ്ടെയ്നർ റെയിൽ ടെർമിനൽ  തിരുവനന്തപുരത്ത് വിഴിഞ്ഞത്തോടടുത്ത് നിലവിലെ റെയിൽ പാതയിൽ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ദക്ഷിണ റെയിൽവെയുമായി ഇപ്പോൾ നടന്നു വരുന്നു. 


റെയിൽ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ CRTമുഖാന്തിരം റെയിൽ മാർഗ്ഗം ചരക്കുനീക്കം ഇതുവഴി സാധ്യമാകുന്നതാണ്.


റോഡ് കണക്റ്റിവിറ്റി

റോഡിന്റെ നിർമ്മാണം അദാനിയുടെ  ചുമതലയാണ്. 2 കി.മി നീളമുള്ള ഈ അപ്രോച്ച് റോഡിന്റെനിർമ്മാണം പുരോഗമിക്കുകയാണ്. 

എന്നാൽ ടി അപ്രോച്ച് റോഡ് തലക്കോട് എന്ന സ്ഥലത്ത് എൻ.എച്ച് 66-മായി യോജിക്കുന്ന ജംഗ്ഷന്റെ(ഇന്റർസെക്ഷൻ) ഡിസൈൻ  എൻ.എച്ച് അംഗീകരിച്ചു, തുറമുഖത്തിലെ ചരക്കുനീക്കവും നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡിൽ നിന്നുമുള്ള ചരക്കു നീക്കവും കണക്കിലെടുത്ത്  ക്ലോവർ ലീഫ് ഡിസൈൻനിർദ്ദേശിക്കുകയുണ്ടായി. 


പുതിയ ക്ലോവർ ലീഫ് ഡിസൈൻ പ്രകാരം അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരും. 


അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക വഹിക്കുന്നത് സംബന്ധിച്ചും സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സർക്കാർ   ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പുതുക്കിയ ഡിസൈൻ പ്രകാരം ജംഗ്ഷൻ നിർമ്മാണം നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടാകുമെന്നതിനാൽ, തുറമുഖത്തിൽ നിന്നും റോഡ് മുഖാന്തരമുള്ള ചരക്ക് നീക്കം പ്രാവർത്തികമാക്കുവാനായി താൽക്കാലിക സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള സ്കീം അംഗീകരിക്കുകയും അതിന്റെ നിർമാണപ്രവൃത്തി അദാനി ആരംഭിച്ചിട്ടുമുണ്ട്.


തുറമുഖത്തിന്റെ ഇതുവരയുള്ള പ്രവർത്തനം

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. 

2024 ജൂലൈ 11-ാം തീയതി മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ 285 കപ്പലുകൾ എത്തിച്ചേർന്നു. 


ഇത്രയും സമയത്തിനുള്ളിൽ 593000 ടി.ഇ.യു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം. സ്ഥാപിത ശേഷിയുടെ 110% വരെ വിനിയോഗം കൈവരിച്ചു. 


2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.

ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന MSC Turkiye ഉൾപ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു.


ലോകത്തെ ഏതു വലിയ തുറമുഖത്തോടും കിടപിടിക്കാവുന്ന നിലയിലേക്ക് വിഴിഞ്ഞം വളരുന്നു എന്നതിൽ കേരളത്തിന് അഭിമാനിക്കാം. 


തുറമുഖത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനത്തിൽ നിന്ന് 45 കോടി രൂപ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്.

അടുത്തഘട്ടം വികസനം

ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ ഉൾപ്പെടെ) 2028-ഡിസംബർനുള്ളിൽ പൂർത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. 

അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിയുഇ (പഴയ കരാർ അനുസരിച്ച് പ്രതിവർഷം 10 ലക്ഷം ടിയുഇ സ്ഥാപിത ശേഷി) ആയിരിക്കും. 


കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും തുറമുഖത്തിന്റെ തുടർ ഘട്ടങ്ങൾക്ക് പാരിസ്ഥിക അനുമതിയായി. 


ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചു നിർമ്മാണം ഉടൻ ആരംഭിക്കും.

രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും.

vizhinjam123

ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും, കണ്ടെയ്‌നർ സംഭരണ യാർഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ (ബ്രേക്ക് വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ആവശ്യമുള്ള 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി യാണ് ഡ്രെജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. സ്വകാര്യഭൂമി ഏറ്റെടുക്കുന്നില്ല.


തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 9500 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണ്ണമായും അദാനി പോർട്സ് ആണ് വഹിക്കുക. 


2025 മാർച്ച് 10-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും പാരിസ്ഥിതിക അനുമതി ലഭിച്ചു. 

തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028-ൽ പൂർത്തീകരിക്കുന്നതിനാൽ 4 ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്ട് സർക്കാരിന് 2034 മുതൽ നൽകുക