തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ വൈകാരിക പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എം എൽ എ . കേരളത്തേയും രാജ്യത്തേയും സംബന്ധിച്ച് ഇതൊരു ചരിത്രദിവസമാണെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
2004ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്നും ഒരു കല്ല് മാത്രമിട്ടു എന്ന സിപിഎമ്മിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് ഏതൊരു വ്യക്തിയ്ക്കുമറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇതിനുവേണ്ടി ഒന്നു ചെയ്യാത്ത ഇടതുപക്ഷസര്‍ക്കാരാണ് ഇപ്പോള്‍ ക്രെഡിറ്റെടുക്കുന്നതെന്നും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും എൽ ഡി എഫ് സർക്കാർ ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുമുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എം വിൻസെന്റ് എം എൽ എയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
നേരത്തെ വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ ഉമ്മൻചാണ്ടി നടത്തിയ ഇടപെടലുകൾ സംബന്ധിച്ച സാമൂഹ്യമാധ്യമ കുറിപ്പിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരാണെന്നും 'ക്രെഡിറ്റെടുപ്പ്' പിണറായി വിജയൻ സർക്കാരുമെന്നും ചാണ്ടി ഉമ്മൻ പരാമർശിച്ചിരുന്നു.
പദ്ധതിയുടെ ഓരോ ഘട്ടത്തിലുമായുള്ള അനുമതിയും പ്രാരംഭ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ചാണ്ടി ഉമ്മൻ കുറിപ്പിട്ടത്.
ചാണ്ടിഉമ്മൻ എഴുതിയത് ഇങ്ങനെ-
വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ.*
" ഡി പി ആർ- ഉമ്മൻചാണ്ടി സർക്കാർ
ആർക്കിടെക്ച്ചറൽ ഡിസൈൻ-ഉമ്മൻചാണ്ടി സർക്കാർ
പാരിസ്ഥിതിക അനുമതിക്കായുള്ള ടേംസ് ഓഫ് റഫറൻസ്-ഉമ്മൻചാണ്ടി സർക്കാർ
പാരിസ്ഥിതിക അനുമതി-ഉമ്മൻചാണ്ടി സർക്കാർ
കൺസൾട്ടൻസിയെ തീരുമാനിച്ചത് -ഉമ്മൻചാണ്ടി സർക്കാർ
ഗ്ലോബൽ ടെൻഡർ വിളിച്ചത് -ഉമ്മൻചാണ്ടി സർക്കാർ
ടെൻഡറിൽ പങ്കെടുത്ത കമ്പനികളുമായി ചർച്ച ചെയ്തത് -ഉമ്മൻചാണ്ടി സർക്കാർ
പ്രോജക്ട് എഗ്രിമെൻറ് ഒപ്പുവച്ചത് -ഉമ്മൻചാണ്ടി സർക്കാർ
ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിച്ചത് -ഉമ്മൻചാണ്ടി സർക്കാർ
നിർമ്മാണം ഉദ്ഘാടനം നടത്തിയത് -ഉമ്മൻചാണ്ടി സർക്കാർ
നിർമ്മാണം ആരംഭിച്ചത്-ഉമ്മൻചാണ്ടി സർക്കാർ
ക്രെഡിറ്റെടുപ്പ് പിണറായി വിജയൻ സർക്കാരും"
ഇതാണ് ചാണ്ടി ഉമ്മൻ കുറിച്ചത്. തുറമുഖത്തിന്റെ ഉദ്‌ഘാടനം നിശ്ചയിച്ചത് മുതൽ വിവാദങ്ങൾ അടങ്ങിയിട്ടില്ല.
പദ്ധതിയുടെ ക്രഡിറ്റവകാശം സംബന്ധിച്ച തർക്കവും പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്നതുമായിരുന്നു ഇതിൽ പ്രധാനം.