തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം വിവാദങ്ങളാൽ മാത്രമല്ല, ചടങ്ങിൽ സംഭവിച്ച ചില കാര്യങ്ങളാലും ശ്രദ്ധിക്കപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനത്തിനായി വേദിയിലെത്തുന്നതിനു വളരെ നേരത്തെ തന്നെ സ്റ്റേജിൽ ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ ഉയർന്നത് പരിഹാസ ശരങ്ങൾ.
പ്രധാനമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ സ്റ്റേജിൽ മറ്റാരും ഇല്ലാതിരിക്കെ ഒറ്റയ്ക്കു കയറിയിരുന്ന രാജീവ് ചന്ദ്രശേഖറിനെതിരെ തത്സമയം രൂക്ഷ വിമർശനം ഉയർത്തിയത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്.
സ്റ്റേജിൽ ഒറ്റയ്ക്കിരിക്കുക മാത്രമല്ല, ഒറ്റയ്ക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ മന്ത്രിമാർ ഉൾപ്പെടെയുള്ള വി ഐ പികൾ അപ്പോൾ സദസ്സിൽ ഇരിക്കുകയായിരുന്നു.
പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ നൽകിയപ്പോൾ അതിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർക്കുകയായിരുന്നു.
വേദിയിൽ നേരത്തെ കയറിയിരുന്ന് ഒറ്റയ്ക്കു മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ അൽപത്തമെന്നും പ്രഹസനമെന്നും വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസ് കേരളം ഇത് കാണട്ടെയെന്നും എല്ലാവരും മനസ്സിലാക്കട്ടെ എന്നും കൂട്ടിച്ചേർത്തു. തുടർന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയുടെ ക്യാപ്ഷൻ നൽകിയതും രാജീവ് ചന്ദ്രശേഖറെ പരിഹസിക്കുന്ന നിലയിലായിരുന്നു.
മന്ത്രി കെ എൻ ബാലഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവർ ഉൾപ്പെട്ട സെൽഫി ഫോട്ടോ " ഞങ്ങൾ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖർ വേദിയിലും" എന്ന ക്യാപ്‌ഷനോടെയാണ് റിയാസ് പോസ്റ്റ് ചെയ്തത്.