തിരുവനന്തപുരം: പാർട്ടി പരിപാടികളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിന് അന്തിമ രൂപം നൽകി കെ.പി.സി.സി.
പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ കൃത്യമായ കാര്യപരിപാടിയുണ്ടാകണമെന്നും പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ടതുമായ നേതാക്കൾ മാത്രമേ വേദിയിലുണ്ടാകാവുയെന്നും തീരുമാനമായി.
പരിപാടികളിൽ സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കണമെന്നും നോട്ടിസിൽ പറഞ്ഞിരിക്കുന്ന സമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിക്കണമെന്നും പെരുമാറ്റച്ചട്ടം പറയുന്നു.
പരിപാടികൾ വൈകി ആരംഭിക്കുന്നത് കൃത്യസമയത്ത് എത്തിച്ചേരുന്ന വരോടുള്ള അനാദരവാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കണമെന്നും ചട്ടം അനുശാസിക്കുന്നു.
കെ.പി.സി.സി അന്തിമ രൂപം നൽകിയ പെരുമാറ്റച്ചട്ടം പാലിച്ചുള്ള ആദ്യ പരിപാടിയായ സംവിധാൻ ബച്ചാവോ ആന്ദോളൻ നാളെ തിരുവനന്തപുരത്ത് നടക്കും.
പരിപാടികൾ നടത്തുമ്പോൾ വേദിയിൽ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, പാർലമെന്ററി പാർട്ടി നേതാവ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, എ.ഐ.സി.സി ഭാരവാഹികൾ, വർക്കിങ് പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ, ഡി.സി.സി പ്രസിഡന്റുമാർ, മുൻ എം.പിമാർ എം.എൽ.എമാർ മുൻ മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന യോഗങ്ങളിലെ കസേരകളിൽ അവരുടെ പേര് കൃത്യമായി രേഖപ്പെടുത്താനും ധാരണയായി.
നോട്ടിസിൽ പേരില്ലാത്ത എ.ഐ.സി.സി കെ.പി.സി.സി ഭാരവാഹികളോ ഡി.സി.സി അദ്ധ്യക്ഷൻ, എം.പി എം.എൽ.എ എന്നിവരിൽ ആരെങ്കിലും അവിചാരിതമായി യോഗത്തിന് എത്തിയാൽ അവരുടെ പ്രോട്ടോക്കോൾ മാനിച്ച് ഇരിപ്പിടം നൽകണം.
സ്വാഗത പ്രസംഗികൻ ഉത്തരവാദിത്തത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കണം. വേദിയിലുള്ളവരുടെ പേരുകൾ അടങ്ങിയ നോട്ടിസ് സ്വാഗത പ്രാസംഗികരുടെ കൈയ്യിൽ കരുതണമെന്നും സ്വാഗത പ്രസംഗത്തിനു ശേഷം സംസാരിക്കുന്ന പ്രാസംഗികർ നോട്ടിസിലുള്ള പേരുകൾ വായിക്കുന്നത് ഒഴിവാക്കണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
പരിപാടിയുടെ ആകെ സമയം എത്രയാണ്, ഓരോരുത്തരും എത്ര സമയം സംസാരിക്കണം എന്നീ കാര്യങ്ങളിൽ പരിപാടിയുടെ അധ്യക്ഷന് തീരുമാനമെടുക്കാം.
വേദികളിൽ തിക്കും തിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടികൾ സംഘടിപ്പിക്കുന്ന ഘടകത്തിന്റെ അധ്യക്ഷന്റെ ചുമതലയാണ്.
നേതാക്കൾക്ക് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അനാവാശ്യ തിരക്ക് പാടില്ല. ആവശ്യമായ മുൻകരുതലുകൾ സംഘാടകർ എടുത്തിരിക്കണം.
പരിപാടിയുടെ നടത്തിപ്പിന് നിശ്ചയിച്ചിരിക്കുന്ന ഭാരവാഹികൾ അല്ലാതെ വേറെ ആരും ഉദ്ഘാടന വേദിയിലേക്ക് കയറാൻ പാടില്ല. ഇക്കാര്യത്തിൽ സേവാദളിന്റെ സേവനം ഉപയോഗപ്പെടുത്തണം.
സാധ്യമായ അവസരങ്ങളിലെല്ലാം പരിപാടി കവർ ചെയ്യാൻ നല്ല ഫൊട്ടോഗ്രഫറെയും വിഡിയോഗ്രഫറെയും ചുമതലപ്പെടുത്തണം.
പ്രധാന പരിപാടി ആണെങ്കിൽ ലൈവ് കവറേജ് ഉണ്ടായിരിക്കണം. സമൂഹ മാധ്യമങ്ങളിൽ അഭിരുചിയുള്ള ചെറുപ്പക്കാരെ ഇതിനായി പ്രത്യേക നിയോഗിക്കണം.
പാർട്ടി നടത്തുന്ന ജാഥകളിൽ ബാനറിനു പിന്നിൽ മാത്രമേ നേതാക്കളും പ്രവർത്തകരും അണിനിരക്കാൻ പാടുള്ളൂ.
പ്രധാനപ്പെട്ട നേതാക്കൾ ദൃശ്യ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ അവർ ചുമതലപ്പെടുത്തുന്നവർ അല്ലാതെ വേറെയാരും അവരുടെ പിന്നിൽ തിക്കിതിരക്കാൻ പാടില്ല.
പൊതുയോഗങ്ങളിൽ നേതാക്കൾ സംസാരിക്കുമ്പോൾ പ്രസംഗപീഠത്തിനു പിന്നിൽ ആരും നിൽക്കാൻ പാടില്ല. മൺമറഞ്ഞ നേതാക്കളുടെ അനുസ്മരണ പരിപാടികളിൽ ചടങ്ങിന്റെ പവിത്രത കാത്തുസൂക്ഷിക്കണം, തിക്കിതിരക്കാൻ പാടില്ല.
ഇത്തരം യോഗങ്ങളിലെ പ്രസംഗങ്ങളും ഔചിത്യപൂർവം നടത്തണമെന്നും പെരുമാറ്റച്ചട്ടത്തിൽ ആവശ്യപ്പെടുന്നു.