വിഴിഞ്ഞത്തെ കോർട്ടിൽ അവസാനം കയറി ഗോളടിച്ചത് ബിജെപി; വി ഡി സതീശന്റെ ബഹിഷ്കരണം തുറമുഖത്തെ തിരയിളക്കത്തിൽ മുങ്ങിപ്പോയെന്ന്  വിലയിരുത്തൽ, ആരും ഉമ്മൻചാണ്ടിയുടെ  പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നതായും സംസാരിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ താനത് പറഞ്ഞേനെയെന്നും പ്രതികരിച്ച് ശശി തരൂർ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബഹിഷ്കരിച്ച പരിപാടിയിൽ ശശി തരൂർ എംപിയും എം വിൻസെന്റ് എം എൽ എയും മാത്രമായിരുന്നു യു ഡി എഫ് സാന്നിധ്യം. ശശി തരൂരിനാണെങ്കിൽ സംസാരിക്കാൻ അവസരം കിട്ടിയതുമില്ല. 

New Update
sasitharoor umman chandy

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽപ്പെട്ട് പല തരത്തിലുള്ള അവകാശ വാദങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമാണ് വിധേയമായത്. 

Advertisment

തുടക്കം മുതൽ എൽ ഡി എഫും യു ഡി എഫും തമ്മിലുണ്ടായിരുന്ന മത്സരത്തിൽ അവസാനം കയറി വന്ന് രാഷ്ട്രീയമായി ഗോളടിച്ചത് ബിജെപിയും. 


പൊതു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പതിവിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലക്ഷ്യമിട്ടത് കേരളത്തിൽ ബിജെപിയുടെ സ്വാധീനം അത്ര ചെറുതല്ലെന്ന് വരുത്തിത്തീർക്കാനുമാണ്. 


മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ,വിഴിഞ്ഞത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ചെയ്തതും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ സഹകരണത്തിന്റെ തോതും എണ്ണിയെണ്ണി പറയുകയും ചെയ്തു. 

ചുരുക്കത്തിൽ ഉദ്ഘടനത്തിന് തൊട്ടു മുൻപത്തെ ദിവസം വരെ ഉണ്ടായിരുന്ന വിവാദങ്ങൾ വഴി മാറുകയും എൽ ഡി എഫും ബിജെപിയും തമ്മിലുള്ള രഷ്ട്രീയ വാദങ്ങളുടെ വേദിയായി ഉദ്ഘാടന ചടങ്ങ് മാറുകയും ചെയ്തു.


പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബഹിഷ്കരിച്ച പരിപാടിയിൽ ശശി തരൂർ എംപിയും എം വിൻസെന്റ് എം എൽ എയും മാത്രമായിരുന്നു യു ഡി എഫ് സാന്നിധ്യം. ശശി തരൂരിനാണെങ്കിൽ സംസാരിക്കാൻ അവസരം കിട്ടിയതുമില്ല. 


അതിന്റെ പ്രയാസം ശശി തരൂർ പിന്നീട് സാമൂഹ്യ മാധ്യമം വഴി പങ്കുവെക്കുകയും ചെയ്തു. 

വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടന ചടങ്ങിൽ ഔദ്യോഗിക പ്രഭാഷകരിൽ ആരും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ  പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നതായും അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കിൽ  സംസാരിക്കാൻ അവസരം ലഭിച്ചതുമില്ലെന്നും ശശി തരൂർ പറഞ്ഞു.


തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷൻ ചെയ്ത  ദിവസത്തിൽ  പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർത്ഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവെച്ച്, ഇന്ന് നമ്മൾ ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. 


വിഴിഞ്ഞം ഉദ്ഘാടന ദിവസം ഉമ്മൻചാണ്ടിയുടെ സ്മരണകളുയർത്തി വൈകാരികമായി പ്രതികരിച്ച കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങളും വി ഡി സതീശന്റെ ബഹിഷ്കരണവും തുറമുഖത്തെ ഉദ്ഘാടന തിരയിളക്കത്തിൽ മുങ്ങിപ്പോയി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.