തിരുവനന്തപുരം: പുകഴ്ത്താൻ സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കാൻ സെക്രട്ടേറിയേറ്റിലെ സി.പി.എം സംഘടന.
മുഖ്യമന്ത്രി പിണറായി വിജയൻെറ രാഷ്ട്രീയ ജീവിതവും ഭരണനേട്ടങ്ങളും പ്രമേയമാക്കുന്ന ഡോക്യുമെൻററി പുറത്തിറക്കിക്കൊണ്ടാണ് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻെറ പുതിയ വാഴ്ത്തൽ.പിണറായി- ദ ലെജൻഡ് എന്ന പേരിലായിരിക്കും ഡോക്യുമെന്ററി.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അസോസിയേഷൻെറ വക സംഭാവന എന്ന നിലയിലാണ് പിണറായിയെ പുകഴ്ത്തിക്കൊണ്ടുളള ഡോക്യുമെന്ററി തയാറാക്കുന്നത്.
ഭരണനേട്ടങ്ങൾ എണ്ണി പറയുന്ന ഡോക്യുമെന്ററി എൽ.ഡി.എഫിൻെറ പ്രചരണ പരിപാടിയിൽ ഉൾപ്പെടുത്താം.15 ലക്ഷം രൂപ ചെലവിട്ടാണ് സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് ഡോക്യുമെന്ററി തയാറാക്കുന്നത്.
പിണറായി സർക്കാരിൻെറ നാലാം വാർഷിക അഘോഷത്തിൻെറ സമാപന ദിവസമാണ് മുഖ്യമന്ത്രിയെ ഇതിഹാസമായി വിശേഷിപ്പിക്കുന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുക.
പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുക്കും. 20ന് തന്നെ ഡോക്യുമെന്ററി പൂർത്തിയാക്കി ഏൽപ്പിക്കണമെന്നാണ് സംവിധായകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചലച്ചിത്ര പ്രവർത്തകനായ നേമം സ്വദേശി അൽത്താഫാണ് ഡോക്യുമെന്ററി തയാറാക്കുന്നത്.സ്ക്രിപ്റ്റ് അടക്കമുളള ജോലികൾ രണ്ടാഴ്ച മുൻപ് തന്നെ അൽത്താഫിനെ ഏൽപ്പിച്ചിരുന്നു.
പി.ആർ.ഡിയുടെ ദൃശ്യ ശേഖരത്തിൽ നിന്നുളള ദൃശ്യങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാണ് ഡോക്യുമെന്ററി തയാറാക്കുന്നത്.
അസോസിയേഷൻെറ പുതിയ ആസ്ഥാന മന്ദിരത്തിൻെറ ഉൽഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ഗാനാവിഷ്കാരം തയാറാക്കിയത് വിവാദമായിരുന്നു.
മുഖ്യമന്ത്രിയെ ചെമ്പടയുടെ കാവലാളായി വിശേഷിപ്പിക്കുന്ന ഗാനം എഴുതിയത് സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന പൂവത്തൂർ ചിത്രസേനൻ ആയിരുന്നു.
സർവീസിൽ നിന്ന് വിരമിച്ച ശേഷവും ധനവകുപ്പിൽ മെസഞ്ചറായി തുടരുന്ന ചിത്രസേനന് പുകഴ്ത്തൽ ഗാനം എഴുതിയതിന് കിട്ടിയ പ്രത്യുപകാരമാണതെന്ന് ആക്ഷേപമുണ്ടായിരുന്നു.
വിവാദത്തിനിടയിലും മുഖ്യമന്ത്രിയെ സാക്ഷിയാക്കി ഗാനം ആലപിക്കാൻ സംഘടനക്ക് കഴിഞ്ഞു.
പുകഴ്ത്തൽ ഗാനം ഒഴിവാക്കാൻ മുഖ്യമന്ത്രി പറയുമെന്നോ അല്ലെങ്കിൽ മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി പുകഴ്ത്തൽ ഗാനം കേൾക്കാനെത്തി.
ഇതിൻെറ ആത്മവിശ്വാസത്തിൽ നിന്നാണ് ഡോക്യുമെന്ററി നിർമ്മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.വിവിധ ആവശ്യങ്ങളുടെ പേരിൽ സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ നിന്ന് നല്ല തുക വർഷം തോറും പിരിച്ചെടുക്കുന്ന അസോസിയേഷന് പണത്തിന് ഒരു പഞ്ഞവുമില്ല.
സഹകരണ സംഘത്തിൻെറ പേരിൽ സൂപ്പർ മാർക്കറ്റും ഗിഫ്റ്റ് ഷോപ്പും മെഡിക്കൽ സ്റ്റോറും നടത്തുന്നതിൽ നിന്നുളള ലാഭം വേറെ.അസോസിയേഷൻെറ പണം ചെലവാക്കി നേതാക്കൾ ധൂർത്തടിക്കുന്നു എന്ന് ഇപ്പോൾ തന്നെ ആക്ഷേപമുണ്ട്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസ്. അച്യുതാനന്ദൻെറ പോരാട്ടങ്ങളെ കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ, വ്യക്തിപൂജയാണെന്ന സംശയത്തിൽ അതിനെതിര നീങ്ങിയ ആളാണ് അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.
കരിവളളൂർ മുരളിയും ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനും ശിൽപ്പികളായിരുന്ന വി.എസ് ഡോക്യുമെന്ററിയുടെ നിർത്താവ് അന്തരിച്ച സി.പി.എം നേതാവ് എം.ചന്ദ്രൻെറ മകൻ അഡ്വ.ആഷിഖായിരുന്നു.
വി.എസ് അനുകൂല ഡോക്യുമെന്ററിയെ വ്യക്തിപൂജയും പ്രതിഛായ കൂട്ടാനുമുളള ഉപാധിയായും പിണറായി വിജയൻ 9 കൊല്ലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോഴേക്കും അതെല്ലാം മറന്നിരിക്കുന്നു എന്നാണ് പഴയ വി.എസ് ഗ്രൂപ്പുകാർ ഉന്നയിക്കുന്ന ആക്ഷേപം.