കെ സുധാകരന്‍റെ പരസ്യ വിമര്‍ശനത്തിന് പിന്നില്‍ കെപിസിസിയിലെ സുധാകരന്‍ അനുകൂലിയായ ഉന്നതന്‍റെ ഇടപെടലെന്ന് ആക്ഷേപം. വിവാദ അഭിമുഖത്തിനായി ഏഷ്യാനെറ്റ് സംഘത്തെ വിളിച്ചുവരുത്തിയതും സംസ്ഥാന നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിച്ചതും ഇന്ദിരാഭവനിലെ ഉന്നതന്‍റെ ഇടപെടലില്‍. കത്തോലിക്ക സഭയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതിലും പരസ്യ വിമര്‍ശന വിലക്ക് പ്രസിഡന്‍റ് തന്നെ ലംഘിച്ചതിലും ദേശീയ നേതൃത്വത്തിന് അതൃപ്തി

സുധാകരൻ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയാൽ സുപ്രധാന പദവി നഷ്ടമാകുന്ന ഈ നേതാവാണ് ഇന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ വിളിച്ച് വരുത്തി നേതൃമാറ്റത്തിനെതിരെ പ്രതികരിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.

New Update
k sudhakaran2

തിരുവനന്തപുരം : നേതൃമാറ്റത്തിനെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻറെ പരസ്യ വിമർശനത്തിന് പിന്നിൽ കെപിസിസിയിലെ സുധാകര അനുകൂലിയായ ഉന്നതൻ എന്ന് ആരോപണം. 

Advertisment

സുധാകരൻ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയാൽ സുപ്രധാന പദവി നഷ്ടമാകുന്ന ഈ നേതാവാണ് ഇന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ വിളിച്ച് വരുത്തി നേതൃമാറ്റത്തിനെതിരെ പ്രതികരിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.


ഇത് ദേശീയ നേതൃത്വം ഗൗരവമായാണ് കാണുന്നത്.


മൂന്ന് ക്യാമറയുമായി കെ സുധാകരൻറെ അഭിമുഖം ചിത്രീകരിക്കാൻ ഏഷ്യാനെറ്റ് സംഘം എത്തിയതും നേതാവ് ഇടപെട്ടുളള ആസൂത്രണത്തിൻെറ തെളിവായി. 

പ്രസിഡൻറ് സ്ഥാനത്തുനിന്നും മാറ്റി മൂലയ്ക്കിരുത്താൻ കേരളത്തിലെ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നായിരുന്നു കെ.സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണം.


അതിന് നേതൃത്വം നൽകുന്നത് കേരളത്തിൽ തന്നെയുള്ള നേതാവാണെന്നും അത് ആരാണെന്ന് അറിയാമെങ്കിലും പേര് പറയുന്നില്ലെന്നും സുധാകരൻ അഭിമുഖത്തിൽ വിശദമാക്കി.


ഇന്നലെ കാസർകോഡ് ജില്ലയിലെ ചില പരിപാടികൾ കഴിഞ്ഞ് തലസ്ഥാനത്തെത്തിയ സുധാകരൻ ഇന്ന് രാവിലെയാണ് ഏഷ്യാനെറ്റിന് പ്രതികരണം നൽകിയത്.

പാർ‍ട്ടിയിലെ പ്രധാന നേതാക്കളെ സംശയത്തിലാക്കുന്ന ഈ പ്രതികരണം ആസൂത്രണം ചെയ്തതും കെ.പി.സി.സിയിലെ നിർണായക പദവിയിലിരിക്കുന്ന ഈ നേതാവാണെന്നാണ് ആരോപണം. 


നേതൃമാറ്റ ചർച്ചകൾക്ക് തടയിടാനുളള ആസൂത്രിത നീക്കമായിട്ടാണ് നേതാക്കൾ ഇതിനെ വീക്ഷിക്കുന്നത്.


കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ നീക്കുന്ന നില വന്നാൽ തൻെറ പദവി തെറിക്കുമെന്ന ആശങ്കയിലാണ്  ഉന്നത നേതാവ് ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്നാണ് ആക്ഷേപം. 

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖം കൂടാതെ മറ്റ് ചാനലുകൾക്ക് കൂട്ടായും കെ.സുധാകരൻ പ്രതികരണം നൽകിയതിന് പിന്നിലും ഇയാളുടെ  കൈയുണ്ട്.


നേരത്തെ രാഷ്ട്രീയകാര്യ സമിതി അംഗം മാത്രമായിരുന്ന ഈ നേതാവ് കെ. സുധാകരൻെറ വിശ്വാസം പിടിച്ചുപറ്റിയാണ് കെ.പി.സി.സിയിലെ നിർണായക തസ്തിയിലേക്ക് എത്തിയത്. 


കെ.സുധാകരൻെറ വിശ്വസ്തനായിരുന്ന് നടത്തിയ ഓപ്പറേഷനുകളിൽ മറ്റ് നേതാക്കൾക്കെല്ലാം ഇദ്ദേഹത്തോട് കടുത്ത എതിർപ്പുണ്ട്. 

രാഷ്ട്രീയകാര്യ സമിതിയിലെയും പാർട്ടിയിലെയും ചർച്ചകളും തീരുമാനങ്ങളും ചില നേതാക്കൾക്കെതിരായ വ്യാഖ്യാനത്തോടെ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് പാർട്ടിയുടെ നിർണായക സ്ഥാനത്തിരിക്കുന്ന ഈ നേതാവാണെന്ന് സംശയമുണ്ട്. 


അതുകൊണ്ടുതന്നെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടാൽ ഒപ്പം ഈ നേതാവും ഇന്ദിരാ ഭവനിലെ കസേരയിൽ നിന്ന് തെറിക്കും എന്നുറപ്പാണ്. 


പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എല്ലാം ഈ നേതാവിൻെറ ഇടപെടലുകളിൽ അതൃപ്തിയുണ്ട്.

നേരത്തെ സുധാകരന് ഒപ്പം നിന്ന പല നേതാക്കളും തീവ്രനിലപാട് മാറ്റി മറ്റ് നേതാക്കളോട് സൗഹാ‍ർദ്ദം പുലർത്തി തുടങ്ങിയിട്ടുണ്ടെങ്കിലും ഈ നേതാവ് മാത്രം അതിന് തയാറായിട്ടില്ല. 


സുധാകരൻെറ തണലിൽ സംഘടനാ അധികാരങ്ങൾ പരമാവധി ഉപയോഗിക്കുന്ന നേതാവ്, നേതൃമാറ്റത്തെ പ്രതിരോധിക്കുന്നത് സ്വന്തം തടി രക്ഷിക്കാനാണെന്നാണ് ആക്ഷേപം. 


അതിനു പാർട്ടിയിലെ മുതിർന്ന നേതാക്കളെ സംശയ നിഴലിലാക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്നതിൽ എഐസിസിയ്ക്കു അതൃപ്തിയുണ്ട്. 

കെ സി വേണുഗോപാൽ തലസ്ഥാനത്തുള്ള സമയം നോക്കിയായിരുന്നു സുധാകരൻറെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.


കെ.സുധാകരന് പകരം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന രണ്ട് നേതാക്കളെ കത്തോലിക്ക സഭ നിർദ്ദേശിച്ചതാണെന്ന പ്രചരണത്തിന് പിന്നിലും കെ.പി.സി.സിയിലെ ഇതേ കേന്ദ്രങ്ങളാണ്. 


പാർട്ടിയുടെ പദവികളിലേക്ക് ആരെ നിയമിക്കണമെന്നതിൽ സഭ സമ്മർ‌ദ്ദം ചെലുത്തുന്നു എന്ന വ്യാഖ്യാനത്തോടെയാണ് വാർത്തകൾ പുറത്തുവന്നത്.

ഇതോടെ നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സഭയെ എതിരാക്കുന്ന പ്രചരണം രാഷ്ട്രീയ പക്വതയില്ലായ്മയാണെന്ന വിമർശനം കോൺഗ്രസിൽ ശക്തമാണ്. 


കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കത്തോലിക്കാ സഭയടക്കം ഒരു സഭയും സമ്മർ‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് സുധാകരനെ അനുകൂലിക്കുന്ന കെ.മുരളീധരനെ പോലുളള നേതാക്കൾ പരസ്യമായി പ്രതികരിക്കാൻ നിർബന്ധിതരായത് അതുകൊണ്ടാണ്.


ഇത്തരത്തിൽ സ്വന്തം കാര്യസാദ്ധ്യത്തിനായി പാർട്ടിയുടെ രാഷ്ട്രീയം മറന്ന് അപക്വമായ  നീക്കം നടത്തുന്ന ഈ നേതാവിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി പുകയുകയാണ്.