ജീവനറ്റ് ഡിജിറ്റൽ സെൽ. കെ.പി.സി.സി സാമൂഹിക മാദ്ധ്യമ വിഭാഗം നിർജ്ജീവം. കൺവീനറുമാർ മറ്റ് പാർട്ടികളിൽ ചേർന്നു. സമൂഹ മാദ്ധ്യമ ഇടങ്ങളിൽ പാർട്ടി പിന്നാക്കം പോയെന്നും വിമർശനം. കെ.പി.സി.സിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളുടെയും പേരിൽ സി.പി.എം , ബി.ജെ.പി അനുകൂലികൾ തുടങ്ങിയ വ്യാജ അക്കൗണ്ടുകളും സജീവമെന്ന് സൂചന. സെല്ലിനെ സജീവമാക്കാൻ നടപടി സ്വീകരിക്കാതെ കെ.പി.സി.സി

ഐ.ടി പ്രൊഫഷണലും ടെക്‌നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന രഞ്ജിത് ബാലനാണ് തുടക്കത്തിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുക്കാൻ പിടിച്ചിരുന്നത്. 

New Update
congress flag

തിരുവനന്തപുരം : ആറ് മാസമായി കൺവീനറില്ലാത്ത കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന് പൂർണ്ണമായും ജീവനറ്റെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുയരുന്നു.

Advertisment

ഡിജിറ്റൽ കാലത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പാർട്ടിയുടെ പരിപാടികളും നയങ്ങളും പ്രചരിപ്പിക്കാൻ രൂപീകരിച്ച സെല്ലാണ് പൂർണ്ണ തോതിൽ പ്രവർത്തനരഹിതമായത്. 


ഐ.ടി പ്രൊഫഷണലും ടെക്‌നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന രഞ്ജിത് ബാലനാണ് തുടക്കത്തിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുക്കാൻ പിടിച്ചിരുന്നത്. 


അന്ന് പാർട്ടിക്ക് വേണ്ടി സമൂഹ മാദ്ധ്യമ ഇടങ്ങിൽ പേജുകൾ രൂപീകരിച്ച് ഇടപെടലിന് തുടക്കമിട്ടിരുന്നു. എന്നാൽ അത് അത്ര കണ്ട് സജീവമായിരുന്നില്ല.

പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അദ്ധ്യക്ഷനായപ്പോൾ മുതിർന്ന നേതാവും പ്രവർത്തകസമിതിയംഗവുമായ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ സെയല്ലിന്റെ ചുമതലയേൽപ്പിച്ച് കൺവീനറായി നിയമിച്ചിരുന്നു. 


എന്നാൽ ഡിജിറ്റലിടങ്ങളിൽ ഒരു പ്രവർത്തനവും നടന്നില്ലെന്ന് മാത്രമല്ല ബി.ജെ.പിയെ പുകഴ്ത്തുന്ന നിലപാട് അനിൽ സ്വീകരിച്ചതോടെ ചുമതലയിൽ നിന്നും മാറ്റുകയും ചെയ്തു. 


തുടർന്നാണ് ഡോ. പി. സരിനെ ഡി.എം.സിയുടെ കൺവീനറാക്കിയത്. അന്ന് പ്രവർത്തനം കുറച്ച് കൂടി നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി ആശയപ്രചാരണത്തിന് സെല്ലും പങ്ക് വഹിച്ചു. 

പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ സരിൻ പാർട്ടി വിട്ടപ്പോൾ മുതൽ കൺവീനർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. നിലവിൽ വി.ടി ബൽറാമിനെ ഇക്കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയെങ്കിലും പ്രവർത്തനങ്ങൾ ഊർജ്ജിതമായിട്ടില്ല. 


താഴേത്തട്ട് വരെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഘടകങ്ങളുണ്ടാക്കണമെന്ന കെ.പി.സി.സി നിർദ്ദേശവും നടപ്പാക്കപ്പെട്ടിട്ടില്ല. 


പാർട്ടി പരിപാടികളും നയങ്ങളും ആസ്പദമാക്കി ചെറുവീഡിയോകളും ഇൻഫോഗ്രാഫിക്കുകളും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കണമെന്ന  നിർദേശവും നടക്കുന്നില്ല. 

എ.ഐ.സി.സിയുടെ അഹമ്മദാബാദ് ന്യായ് പഥ് പ്രമേയത്തിലെ പ്രധാന ആശയങ്ങൾ റീൽസായും പോസ്റ്ററായും പ്രചരിപ്പിക്കണമെന്ന കഴിഞ്ഞ കെ.പി.സി.സി യോഗ തീരുമാനവും നടപ്പാക്കിയില്ല. 


കെ.പി.സി.സി നൽകുന്ന സർക്കുലറുകൾക്ക് നേതാക്കൾപോലും വില കൽപ്പിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 


ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഒരു കെ.പി.സി.സി ഉന്നതന്റെ നിർദ്ദേശം അനുസരിച്ച് ഒരു ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്.

നേതാക്കൾ സ്വന്തം പേജുകളിലൂടെയും മറ്റും സാമൂഹികമാധ്യമങ്ങളിൽ സജീവമാണെങ്കിലും പാർട്ടി എന്ന നിലയിൽ ഇത് നടക്കുന്നില്ലെന്നാണ് കോൺഗ്രസിനുള്ളിലെ വിമർശം. 


പ്രധാന രാഷ്ട്രീയ എതിരാളികളായ സി.പി.എമ്മും ബി.ജെ.പിയും സാമൂഹികമാധ്യമങ്ങളെ പരമാവധി ഉപയോഗിക്കുമ്പോൾ കോൺഗ്രസ് ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്ന് വിമർശനമുവുമുണ്ട്. 


പ്രൊഫഷണലുകളെ ഉപയോഗിച്ച് ഏരിയ കമ്മിറ്റി ഓഫീസുകളിൽവരെ സ്റ്റുഡിയോ ക്രമീകരിച്ചാണ് സിപിഎം സാമൂഹികമാധ്യമവിഭാഗം പ്രവർത്തിക്കുന്നത്. ബി.ജെ.പിയും ഇക്കാര്യത്തിൽ വളരെ മുന്നിലാണ്. 

രാജീവ് ചന്ദ്രശേഖർ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ഡിജിറ്റൽ ഇടം കൈകാര്യം ചെയ്യാൻ പ്രത്യേക ചുമതലക്കാരെ നിയോഗിക്കുകയും പഞ്ചായത്ത് തലം വരെ ഇക്കാര്യങ്ങൾ വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 


എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശത്തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് അനക്കമില്ല. 


ഡി.എം.സിയെ പുനരുജ്ജീവിപ്പിച്ച് ഡിജിറ്റൽ ഇടത്തിലുണ്ടായിരുന്ന നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കുന്നതിനെപ്പറ്റിയും അതുവഴി കൂടുതൽ യുവാക്കളിലേക്ക് പാർട്ടി ആശയങ്ങൾ എത്തിക്കുന്നതിനെപ്പറ്റിയും കാര്യമാത്രപ്രസക്തമായ ഒരു നീക്കവും നേതൃതവം നടത്തുന്നില്ല. 

ഇതിനിടെ കെ.പി.സി.സിയുടെയും നേതാക്കളുടെയും പാർട്ടിയുടെയും പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളും സൈബറിടത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 


ഇവയ്ക്ക് പിന്നിൽ മറ്റ് രാഷ്ട്രീയ കക്ഷികളിലെ രപവർത്തകരാണെന്നും സംശയിലക്കപ്പെടുന്നു. 


എന്നാൽ ഔദ്യോഗികമായി സി.പി.എമ്മോ ബി.ജെ.പിയോ ഇക്കാര്യങ്ങൾക്കായി പണവും ആളുകളെയും നിയമിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഇത്തരം അക്കൗണ്ടുകളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കെ.പി.സി.സിയും നിർജീജവമായി ഡി.എം.സിയും ഇടപെട്ടിട്ടില്ല എന്നതും വസ്തുതയാണ്.