തിരുവനന്തപുരം: ഗവർണറെ തളളി കേരള യൂണിവേഴ്സിറ്റിയിലെ സിൻഡിക്കേറ്റ്. സിപിഎം അധ്യാപക സംഘടന നേതാവിന് പ്രമോഷൻ നൽകിയത് വീണ്ടും ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ വിസിക്കെതിരെ വാഗ്വാദവും ബഹളവും.
പ്രമോഷൻ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന ഗവർണരുടെ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റ് തള്ളി. സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാൻ വിസമ്മതിച്ച വിസി ക്കെതിരെ സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ
സിപിഎം അധ്യാപക സംഘടന നേതാവിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകിയത് സംബന്ധിച്ച് ഗവർണർ നൽകിയ കാരണം വിശദീകരിക്കൽ നോട്ടീസ് ചർച്ച ചെയ്യാൻ കൂടിയ കേരള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം , സിൻഡിക്കേറ്റ് അംഗത്തിന് പ്രമോഷൻ നൽകാനുള്ള തീരുമാനം പുന പരിശോധിക്കേണ്ടതില്ലെന്നും ഗവർണറുടെ കാരണം കാണിക്ക നോട്ടീസ് തള്ളിക്കളയുവാനും തീരുമാനിച്ചു.
വിസിയും, കോൺഗ്രസ്, ബിജെപി, പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും സിൻഡിക്കേറ്റ് തീരുമാനത്തിൽ വിയോജിപ്പ് രേഖപെടുത്തി.
സിൻഡിക്കേറ്റിന്റെ തീരുമാനം തടഞ്ഞു വയ്ക്കാനോ ഗവർണർക്ക് റിപ്പോർട്ട് ചെയ്യാനോ വിസിക്ക് അധികാരമില്ലെന്ന സിപിഎം അംഗങ്ങളുടെ നിലപാട് ഏറെ ഒച്ചപ്പാടിനും വാഗ്വാദത്തിനും ഇടയാക്കി.
വിസി യുടെ നിലപാടിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള സിപിഎം അംഗങ്ങളുടെ നീക്കം വിസി തടഞ്ഞു.
യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായി കരാർ നിയമന കാലയളവ് പ്രൊമോഷനുള്ള അധ്യാപന പരിചയത്തിന് അംഗീകരിച്ചാൽ സർവ്വകലാശാലയിലെ നിലവിലെ നിരവധി അധ്യാപകരുടെ പ്രമോഷനുകൾ മുൻകാല പ്രാബല്യത്തോടെ പുനപരിശോധിക്കേണ്ടി വരുമെന്നും, യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായ സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാരിന്റെയോ യൂ ജി സി യുടെയോ വിശദീകരണം തേടണമെന്ന് കോൺഗ്രസ് അംഗം ആവശ്യപ്പെട്ടു.
കേരള സർവകലാശാലയിലെ സിപിഎം അധ്യാപക സംഘടന നേതാവും സിൻഡിക്കേറ്റ് അംഗവുമായ ഡോ: S.നസീബിന്റെ പ്രമോഷൻ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ വിസിയുടെ റിപ്പോർട്ടിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം വിളിച്ചു ചേർത്തത്.
സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ച കാലയളവ് കൂടി പരിഗണിച്ച് നസീബിനെ അസോസിയേറ്റ് പ്രൊഫസ്സറായി നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചുവെങ്കിലും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രമോഷൻ അംഗീകരിക്കാതെ വിസി ഡോ: മോഹനൻ കുന്നുമ്മൽ ഗവർണറുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോട് കൂടിയ മുൻകാല അധ്യാപന പരിചയം മാത്രമേ പ്രമോഷന് കണക്കാക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ.
അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തേക്കാൾ കുറഞ്ഞ വേതനത്തിലാണ് സംസ്കൃത സർവകലാശാലയിൽ നസീബിന്റെ താൽക്കാലിക നിയമനമെന്ന് സംസ്കൃത സർവ്വകലാശാല അറിയിച്ചത് കാരണമാണ് സിണ്ടിക്കേറ്റ് തീരുമാനം വിസി ഗവർണരുടെ പരിഗണനയ്ക്ക് വിട്ടത്.
അതിനിടെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വിസി യുടെ നിലപാട് ചോദ്യം ചെയ്ത് ഡോ:നസീബ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഗവർണർ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നിയമസഭ പാസാക്കിയ സർവ്വകലാശാല നിയമഭേദഗതി ബില്ലിൽ പിവിസിയുടെ യോഗ്യത പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസറുടേതായി താഴ്ത്താൻ തീരുമാനിച്ചത് ഈ സംഘടനാ നേതാവിന് വിസിയായി നിയമനം നൽകുന്നതിന് വേണ്ടിയാണെന്നും അതു കൊണ്ടാണ് യൂജിസി വ്യവസ്ഥ മറികടന്ന് പ്രൊമോഷൻ നൽകാൻ സിപിഎം അംഗങ്ങൾ നിലപാട് എടുത്തതെന്നും ആക്ഷേപമുണ്ട്.