പത്താംക്ലാസ് വിദ്യാർത്ഥിയെ ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയ കേസ്. അന്വേഷണത്തിൽ  നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. വിധി ചൊവ്വാഴ്ച

ക്ഷേത്രത്തിനു സമീപത്തെ റോഡിൽ നിർത്തിയ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നി‍ർത്താതെ ഓടിച്ചു പോവുകയായിരുന്നു

New Update
court1

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ  കോടതി ചൊവ്വാഴ്ച വിധി പ്രസ്താവം നടത്തും. 

Advertisment

കാട്ടാക്കട  സ്വദേശി ആദിശേഖരിനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കുക. പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ  പ്രിയരഞ്ജനാണ് കേസിലെ പ്രതി.

പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 

2023 ആഗസ്റ്റ് 30 നായിരുന്നു കൊലപാതകം. ക്ഷേത്രത്തിനു സമീപത്തെ റോഡിൽ നിർത്തിയ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നി‍ർത്താതെ ഓടിച്ചു പോവുകയായിരുന്നു.

ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ അപകടം നടന്നെന്നാണ് വാദം. 

പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ വാദിച്ചിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങളാണ്  പോലീസ് അന്വേഷണത്തിൽ  നിർണായകമായത്.