സമൂഹമാധ്യമങ്ങളിൽ കൂടി മേലുദ്യോഗസ്ഥനെ വിമർശിച്ചു. സസ്പെൻഷൻ കാലാവധി നീട്ടിയതിനെതിരെ എൻ.പ്രശാന്ത് ഐ.എ.എസ് നിയമയുദ്ധത്തിലേക്ക്. പ്രശാന്തിനെതിരായ പുതിയ നടപടി സർവീസ് ചട്ടലംഘനം. ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ

സസ്പെൻഷൻ നടപടി പരിശോധിക്കുന്നതിനായി രൂപീകരിച്ച റിവ്യു കമ്മിറ്റി പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കണമെന്നാണ് ആദ്യം ശുപാർശ ചെയ്തത്.

New Update
n prasanth ias2

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ കൂടി മേലുദ്യോഗസ്ഥനെ വിമർശിച്ചതിൻെറ പേരിൽ നടപടി നേരിട്ട, എൻ.പ്രശാന്ത് ഐ.എ.എസിൻെറ സസ്പെൻഷൻ നീട്ടിയതും നിയമയുദ്ധത്തിലേക്ക്.

Advertisment

സസ്പെൻഷൻ നീട്ടിയത് ചോദ്യം ചെയ്ത് എൻ.പ്രശാന്ത് നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഓൾ ഇന്ത്യാ സർവീസുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും ലംഘിച്ച് കൊണ്ടാണ് പ്രശാന്തിൻെറ സസ്പെൻഷൻ നീട്ടിയിരിക്കുന്നത്.


സസ്പെൻഷൻ നടപടി പരിശോധിക്കുന്നതിനായി രൂപീകരിച്ച റിവ്യു കമ്മിറ്റി പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കണമെന്നാണ് ആദ്യം ശുപാർശ ചെയ്തത്.


എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സസ്പെൻഷൻ തുടരണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് ഈ നിർദ്ദേശം നൽകിയതെന്നാണ് ആക്ഷേപം.

ഇതേ തുടർന്ന് സസ്പെൻഷൻ റിവ്യു കമ്മിറ്റി റിപോ‍ർട്ട് മാറ്റിയെഴുതി നൽകിയെന്നും ആക്ഷേപമുണ്ട്.എൻ.പ്രശാന്തിൻെറ സസ്പെൻഷൻ നീട്ടികൊണ്ടുളള സർക്കാർ ഉത്തരവിൽ റിവ്യു കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സസ്പെൻഷൻ നീട്ടുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.


എന്നാൽ ഉത്തരവിലെ ഈ പരാമർശം ചില ചോദ്യങ്ങൾ ഉയ‌ർത്തുന്നുണ്ട്. സസ്പെൻഷൻ റിവ്യു കമ്മിറ്റി നൽകുന്ന ശുപാർശ അതേപടി അംഗീകരിക്കുന്നത് മാത്രമാണ് ഭരണനേതൃത്വത്തിൻെറ ചുമതല എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.


റിവ്യു കമ്മിറ്റിയുടെ ശുപാർശ പരിശോധിച്ച് നടപടി സ്വീകരിക്കാനുളള ഉത്തരവാദിത്തം സർക്കാർ കാട്ടിയില്ലെന്ന വിമർശനമാണ് ഇതിലൂടെ പുറത്തുവരുന്നത്. 

ഓൾ ഇന്ത്യാ സർവീസിലുളള ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മൂന്ന് മാസത്തിൽ കൂടുതൽ നീട്ടണമെങ്കിൽ കേന്ദ്ര സർക്കാരിൻെറ അനുമതി വേണമെന്നാണ് ചട്ടം.


എൻ.പ്രശാന്തിൻെറ സസ്പെൻഷൻ 6 മാസത്തക്ക് നീട്ടിയപ്പോഴും കേന്ദ്രാനുമതി തേടിയിരുന്നില്ല.


ഇപ്പോൾ വീണ്ടും 6 മാസത്തേക്ക് കൂടി സസ്പെൻഷൻ നീട്ടുമ്പോഴും കേന്ദ്രാനുമതിക്കായി സമീച്ചിട്ടില്ലെന്നാണ് സർക്കാരിൽ നിന്ന് തന്നെ പുറത്തുവരുന്ന വിവരം.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നീട്ടാൻ അനുമതി തേടിയാൽ തന്നെ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകാനുളള സാധ്യതയും വിരളമാണ്.


ഗുരുതരമായ കുറ്റകൃത്യമല്ലെങ്കിൽ കേന്ദ്ര പഴ്സണൽ ട്രെയിനിങ്ങ് വകുപ്പ്, സർവീസിൽ തിരിച്ചെടുക്കാൻ നിർദ്ദേശിക്കുകയാണ് പതിവ്. 


ഇക്കാരണങ്ങൾ കൊണ്ടുതന്നെ സസ്പെൻഷൻ 6മാസത്തേക്ക് കൂടി നീട്ടിയതിനെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയും.

ഇത്രയും കാലം നിയമവഴി തേടാതിരുന്ന എൻ.പ്രശാന്ത് സസ്പെൻഷൻ നീട്ടിയതോടെ നിയമ നടപടിയിലേക്ക് കടന്നേക്കും. സസ്പെൻഷൻ നീട്ടിയത് ചോദ്യം ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനാണ് സാധ്യത.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻെറ ഇടപെടലിൻെറ ഫലമായി കൃഷിവകുപ്പിൽ നിന്ന് സ്ഥലംമാറ്റിയതിനെ ചോദ്യം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയ ബി. അശോക് ഐ.എ.എസിൻെറ മാതൃക പിന്തുടർന്നാണ് പ്രശാന്ത് ഐ.എ.എസ് നിയമവഴിയിലേക്ക് പോകുന്നത്.


രണ്ട് കൊല്ലം തികയുന്നതിന് മുൻപ് അഭിപ്രായം തേടാതെ സ്ഥലംമാറ്റിയതിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് ബി.അശോക് നിയമനടപടിയിലേക്ക് പോയത്. 


ഭരണ നടപടികളിലെ തെറ്റുകളെയും പോരായ്മകളെയും തുറന്ന് വിമർശിക്കുന്ന ബി.അശോകിനെ തദ്ദേശ ഭരണ വകുപ്പ് കമ്മീഷനായി സെക്രട്ടേറിയേറ്റിന് പുറത്തേക്ക് വിടുക ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻെറ ഉദ്ദേശം.

എന്നാൽ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത് സർക്കാരിന് വൻ തിരിച്ചടി നേരിട്ടു.


അശോകിൻെറ സ്ഥലം മാറ്റം സ്റ്റേ ചെയ്തശേഷം പിന്നീട് ഇതുവരെ തദ്ദേശഭരണ കമ്മീഷനെ പറ്റി സർക്കാ‍ർ മിണ്ടിട്ടിയിട്ടില്ല.


അശോകിനെ സ്ഥലം മാറ്റുന്നതിന് വേണ്ടിമാത്രം ഉണ്ടാക്കിയ കമ്മീഷനാണ് അതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയൊ ചീഫ് സെക്രട്ടറിയോ അല്ലാതെ വേറൊരു അധികാര കേന്ദ്രം കൂടി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൈയ്യാളുന്നതാണ് കേരള സർവീസിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.