തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നാല് വിദ്യാർത്ഥികൾ കൊറിയ യൂണിവേഴ്സിറ്റിയിലേക്ക്. ഊർജ്ജ സാങ്കേതികവിദ്യകളിൽ അത്യാധുനിക ഗവേഷണപരിചയത്തിനുള്ള യാത്രയുടെ പൂർണ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാർ. കൊറിയയിലേക്കുള്ള പഠന യാത്ര കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മേഖല ആർജ്ജിച്ച നേട്ടമാണെന്ന് വിശദീകരിച്ച് മന്ത്രി ആർ ബിന്ദു

ഓരോ വിദ്യാർത്ഥിക്കും മൂന്നു ലക്ഷം രൂപ വീതം ഇതിനായി അനുവദിച്ചു .

New Update
Bindhu 111

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നാല് വിദ്യാർത്ഥികൾ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ടെക്നോളജി യൂണിവേഴ്സിറ്റി നടത്തുന്ന ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ കൊറിയയിലേക്ക് യാത്ര തിരിച്ചു.

Advertisment

ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ റിസർച്ച് ഡെവലപ്മെന്റ് ആൻഡ് ഔട്ട്‌ റീച്ച് പദ്ധതി മുഖേനയാണ് ഇവരുടെ യാത്രയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വിശദീകരിച്ചു. 

യൂണിവേഴ്സിറ്റി കോളജിലെ ഫിസിക്സ് വിഭാഗം നാലാം സെമസ്റ്റർ, രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ പ്രിയങ്ക, ഐശ്വര്യ എം, തസ്ലീമ എച്ച്, രോഹിത് എം തുടങ്ങിയവരാണ് ഇൻ്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവർ.

ഓരോ വിദ്യാർത്ഥിക്കും മൂന്നു ലക്ഷം രൂപ വീതം ഇതിനായി അനുവദിച്ചു .

സാധാരണ സാഹചര്യത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ഇങ്ങനെയൊരു ഗവേഷണ യാത്രയ്ക്ക് അവസരമൊരുങ്ങുന്നത് കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മേഖലയാർജ്ജിച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

സർക്കാരിൽ നിന്നുമുള്ള മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് ഫിസിക്സ് വിഭാഗം തയ്യാറാക്കിയ പ്രൊപ്പോസൽ അംഗീകരിച്ചാണ് കോളേജിലെ ഐ.ക്യു.എ.സി നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കിയത്.

 ഈ നാലു വിദ്യാർഥികൾക്ക് വിദേശരാജ്യം സന്ദർശിച്ച് അവിടെ താമസിച്ചുകൊണ്ട് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി തിരിച്ചുവരാനാണു തുക അനുവദിച്ചത്. വിമാനയാത്ര, വിസ, താമസം, മറ്റു ചെലവുകൾ എന്നിവ പൂർണ്ണമായും സർക്കാരാണ് വഹിക്കുന്നത്.

ദക്ഷിണ കൊറിയയിലെ ഗ്ലോബൽ ഹബ് ഫോർ നെക്സ്റ്റ് ജനറേഷൻ എനർജി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ആയി ഖ്യാതിയുള്ള സർവ്വകലാശാലയാണ് കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ടെക്നോളജി.

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഊർജ്ജ പരിഹാരങ്ങൾ അടക്കം ഊർജ്ജ സാങ്കേതികവിദ്യകളിൽ അത്യാധുനിക ഗവേഷണപരിചയത്തിനാണ് ഇൻ്റേൺഷിപ്പിൽ അവസരം ഒരുക്കുന്നത്.

അന്താരാഷ്ട്ര ഗവേഷണ സഹകരണം, പ്രധാന ജേണലുകളിൽ പ്രസിദ്ധീകരണ സൗകര്യം, പേറ്റൻ്റുകൾ ലഭിക്കാനുള്ള അവസരം എന്നിവയുണ്ടാകും.

സാംസങ് ,ഹ്യുണ്ടായി ഉൾപ്പടെയുള്ള കമ്പനികളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും വ്യവസായ സംബന്ധമായ വെല്ലുവിളികൾ അവർ അഭിസംബോധന ചെയ്യുന്നതിനെപ്പറ്റി ധാരണയുണ്ടാക്കാനും ആധുനിക സാങ്കേതികവിദ്യകളിൽ ആഴത്തിൽ അറിവ് ആർജ്ജിക്കാനും ഈ വിദ്യാർത്ഥികൾക്ക് വിദേശയാത്ര സഹായകമാകും.

കേരളത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട് പുതിയ സ്റ്റാർട്ട്-അപ്പുകൾ തുടങ്ങുന്നതിനെക്കുറിച്ചു മനസ്സിലാക്കാനും ഇത് സഹായിക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് കുമാർ, ഐ.ക്യു.എ.സി കൺവീനർ ഡോ.മനോമോഹൻ ആന്റണി, ഫിസിക്സ് വിഭാഗം തലവൻ ഡോ. പ്രിൻസ് പി ആർ, പദ്ധതിയുടെ കൺവീനറായ ഡോ. റാണി എന്നിവരെ മന്ത്രി അഭിനന്ദിച്ചു.