തിരുവനന്തപുരം : പഹൽഗാമിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ തിരിച്ചടിച്ചപ്പോൾ രാജ്യമൊന്നാകെ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചിരുന്നു.
സാധാരണ ജനങ്ങൾ മുതൽ സാമൂഹ്യ-രാഷ്ട്രീയ-സൈനിക തലങ്ങളിലെ പ്രമുഖർ വരെ ഇന്ത്യൻ സേനയുടെ നടപടിയെ വാനോളം അഭിനന്ദിച്ചു.
കോൺഗ്രസ്,സിപിഎം,സിപിഐ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും സൈനിക നടപടിയെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പ്രകീർത്തിച്ചു കൊണ്ട് 'നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിപ്രതികരിച്ചത്.
സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കിയിരുന്നു.
രാഹുൽഗാന്ധിയുടെ, സൈന്യത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രതികരണത്തിൽ രാഷ്ട്രീയം ചികഞ്ഞെടുക്കുകയാണ് ബിജെപി.
രാഹുൽഗാന്ധിയുടെ മുൻകാല വിമർശനങ്ങൾ ഓർമ്മപ്പെടുത്തിയാണ് വിമർശനം.
ഇന്ത്യ റാഫേൽ വിമാനങ്ങൾ സ്വന്തമാക്കിയതിൽ ഏറ്റവുമധികം അസ്വസ്ഥരായ രണ്ടു കൂട്ടരേ ഉണ്ടായിരുന്നുള്ളൂ അതിലൊന്ന് ഒന്ന് പാക്കിസ്ഥാൻ രണ്ട് രാഹുൽ ഗാന്ധി എന്നാണ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറയുന്നത്.
2019ലെ കോൺഗ്രസിന്റെ ഇലക്ഷൻ പ്രചരണം റഫേലിനു എതിരെ ആയിരുന്നുവെന്നും ഫ്രാൻസിൽ നിന്നും റഫേൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതിനാണ് പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി ചൗകിദാർ ചോർ ഹെ എന്ന് വിളിച്ചു അപമാനിച്ചത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രന്റെ ഈ പ്രതികരണത്തിനെതിരെയും അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. റാഫേൽ വിമാനം വാങ്ങിയതിലല്ല രാഹുൽഗാന്ധി കുറ്റപ്പെടുത്തിയതെന്നും അതിലെ അഴിമതിയാണ് ആരോപിച്ചതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇതുപോലെ സങ്കുചിത രാഷ്ട്രീയം പറയരുതെന്ന വിമർശനവും സുരേന്ദ്രനു നേരെ ഉയർന്നു.