മാറില്ല മാറ്റാനാവില്ല. കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണം. കെ.പി.സി.സി ഓഫീസിലും കണ്ണൂരിലും ഫ്‌ളക്‌സുയർന്നു. കനത്ത പ്രതിരോധം തീർത്ത് സുധാകരപക്ഷം. വെട്ടിലായി ഹൈക്കമാന്റ്

കെ.സുധാകരന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഇപ്പോൾ നേതൃസ്ഥാനത്ത് നിന്നും മാറേണ്ടതില്ലെന്നാണ് സുധാകരപക്ഷത്തിന്റെ തീരുമാനം.

New Update
K sudhakaran flex

തിരുവനന്തപുരം : കോൺഗ്രസ് പുന:സംഘടന വീണ്ടും സജീവമായിരിക്കെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണവുമായി സുധാകരപക്ഷം.

Advertisment

ഇതിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് ഇന്നലെ സുധാകരന് വേണ്ടി ഫ്‌ളക്‌സുയർന്നു. പിണറായി ഭരണം തുലയട്ടെ സുധാകരൻ തുടരട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്.

പിണറായി വിജയനെ നേരിടാൻ കോൺഗ്രസിൽ സുധാകരൻ മാത്രമേ ഉള്ളുവെന്ന സന്ദേശമാണ് സുധാകരപക്ഷം മുന്നോട്ട് വെയ്ക്കുന്നത്.

അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന സുധാകരപക്ഷം അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ ചർച്ചകൾക്ക് തുടക്കമിട്ട ഹൈക്കമാന്റ്  വെട്ടിലായി.

കെ.സുധാകരന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇപ്പോൾ നേതൃസ്ഥാനത്ത് നിന്നും മാറേണ്ടതില്ലെന്നാണ് സുധാകരപക്ഷത്തിന്റെ തീരുമാനം.

പാർട്ടിയിലെ അസ്വാരസ്യങ്ങളിൽ ഭൂരിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ട്. കെ.സുധാകരൻ ചുമതലയേറ്റ ശേഷം പ്രഖ്യാപിച്ച കാര്യങ്ങളിൽ ഒന്നു പോലും നടപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പാർട്ടിയെ സെമികേഡറാക്കുമെന്നും പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ സ്‌കൂൾ തുടങ്ങുമെന്നും ബൂത്ത് കമ്മിറ്റിക്കും താഴെ സി.യു.സി രൂപീകരിക്കുമെന്നും പറഞ്ഞു.

എന്നാൽ ഇതൊന്നും എങ്ങുമെത്തിയില്ല. പുന:സംഘടന നടക്കാത്തതിനാൽ തന്നെ നട്ടെല്ല് തകർന്ന അവസ്ഥയിലാണ് കേരളത്തിലെ പാർട്ടിയുള്ളത്.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും തനിക്കൊപ്പം നിൽക്കുന്ന നേതാക്കളുടെ കോക്കസിന് വേണ്ടി ഇക്കാര്യത്തെ നിഷേധിച്ചാണ് സുധാകരൻ പടപ്പുറപ്പാട് നടത്തുന്നത്.

പിണറായിക്കെതിരെ നിൽക്കാൻ സുധാകരൻ മാത്രമാണ് നിലവിലുള്ളതെന്ന വാദവും പൊളിഞ്ഞു വീണേക്കും.

കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായി അധികാരമേറ്റ ശേഷം നിരവധി ആരോപണങ്ങൾ സർക്കാരിനെതിരെ ഉയർന്നു വന്നെങ്കിലും കാര്യമാത്രപ്രസക്തമായ സമരം സംഘടിപ്പിക്കാനോ വിഷയങ്ങൾ കോടതിയിലെത്തിക്കാനോ പാർട്ടിയെ ഉപയോഗിച്ച് സർക്കാരിനും സി.പി.എമ്മിനുമെതിരെ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താനോ സുധാകരന് കഴിഞ്ഞിട്ടില്ലെന്നും ചില നേതാക്കൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പാർട്ടി അദ്ധ്യക്ഷന്റെ പല വിമർശനങ്ങളും പത്രക്കുറിപ്പുകളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നു

സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന ടി.യു രാധാകൃഷ്ണൻ സ്ഥാനത്ത് നിന്നും ഒഴിവായത് മുതലാണ് സുധാകരപക്ഷം ഗ്രൂപ്പ് പ്രവർത്തനങ്ങൾ  ഊർജ്ജിതമാക്കിയത്.

ഇതിന് പിന്നാലെ കെ.പി.സി.സിയിലെ ഒരു നിർണായക പദവിയിൽ സ്ഥാനമേറ്റ നേതാവ് ഗ്രൂപ്പിന്റെ അമരം സവയം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കെ.പി.സി.സി ഉന്നതന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്.

 കെ.പി.സി.സി യോഗങ്ങളിൽ നിന്നും വാർത്ത ചോർന്ന സംഭവങ്ങളിലും ഗ്രൂപ്പിന്റെ കരങ്ങളുണ്ടെന്നും ചില നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് െക.പി.സി.സി അദ്ധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കാൻ ഹൈക്കമാന്റ് മുതിർന്നത്.

പാർട്ടി പ്രവർത്തനത്തിലെ മന്ദത സംബന്ധിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെ്രകട്ടറി ദീപദാസ് മുൻഷി ഹൈക്കമാന്റിന് റിപ്പോർട്ട് നൽകിയതാണ് നിലവിൽ സുധാകരപക്ഷത്തെ ചൊടിപ്പിച്ചത്.

രാജ്യവ്യാപകമായി നടക്കുന്ന പുന:സംഘടനയിൽ നിന്നും കേരളത്തെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന നിലപാടാണ് ഹൈക്കമാന്റ് സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ തന്നെ സ്ഥാനത്ത് നിന്നും മാറ്റാനാവില്ലെന്നും ചില കാര്യങ്ങൾ തുറന്നടിക്കുമെന്നുമുള്ള സുധാകരന്റെ നിലപാടാണ് നിലവിൽ ഹൈക്കമാന്റിനെ വെട്ടിലാക്കിയിട്ടുള്ളത്.