തിരുവനന്തപുരം: കേരളത്തിൽ അഴിമതി വൻതോതിൽ കുതിച്ചുയരുകയാണ്. നാലു മാസത്തിനിടെ വിജിലൻസിന്റെ 'ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിൽ' പിടിയിലായത് 40 കൈക്കൂലിക്കാരാണ്.
ഇക്കാലയളവിൽ മാത്രം 29 കേസുകളാണെടുത്തത്. അഴിമതിക്കേസുകളെടുക്കാനും പ്രോസിക്യൂഷനും സർക്കാരിന്റെ അനുമതി ആവശ്യമാണ്.
അതിനാൽ കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിലാണ് വിജിലൻസ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. കൈക്കൂലി കയ്യോടെ പിടിക്കുന്ന ഓപ്പറേഷനും കേസെടുക്കാനും സർക്കാരിന്റെ അനുമതി ആവശ്യമില്ല.
പണം മാത്രമല്ല, കൈക്കൂലിയായി മദ്യം കൈപ്പറ്റിയവരെയും ഡിജിറ്റൽ ഇടപാടുകളിലൂടെ കൈക്കൂലി വാങ്ങിയവരെയും വിജിലൻസ് പിടികൂടിയിട്ടുണ്ട്. വിജിലൻസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും അറസ്റ്റുകൾ.
കേരളത്തിൽ ഏറ്റവുമധികം അഴിമതി റവന്യൂ വകുപ്പിലാണ്. പിന്നാലെ തദ്ദേശ വകുപ്പുമുണ്ട്. നാലുമാസത്തിനിടെ അറസ്റ്റിലായവരിൽ റവന്യൂ-16, തദ്ദേശം-5, പൊലീസ്-4, വനം-2, ജല അതോറിട്ടി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ- ഒന്നു വീതം, ഇന്ത്യൻ ഓയിൽ കോർപറേഷൻ-1 ഉദ്യോഗസ്ഥരാണ്.
പൊതുമേഖലാ ബാങ്കിലെ ഓഡിറ്ററും പിടിയിലായി. 4 ഏജന്റുമാരും സർക്കാരുദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4പേരും അറസ്റ്റിലായി.
6,61,250 രൂപ പിടിച്ചെടുത്തു. ഇക്കൊല്ലം ഇതുവരെ 212 മിന്നൽ പരിശോധനകൾ നടത്തി. റവന്യൂ-47, തദ്ദേശം-46, മോട്ടോർ വാഹനം-25, പൊലീസ്- 18 എന്നിങ്ങനെയാണ് റെയ്ഡുകൾ.
വിജിലൻസ് നടത്തിയത്. മിന്നൽ പരിശോധനകളിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത 7 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ഏഴു വർഷത്തെ കണക്ക് പരിശോധിച്ചാൽ കൈക്കൂലി വാങ്ങിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണം കൂടുകയാണ്.
മുമ്പ് 500ഉം ആയിരവുമൊക്കെയായിരുന്ന കൈക്കൂലി ഇപ്പോൾ ലക്ഷങ്ങളാണ്. പിടിക്കപ്പെടാതിരിക്കാൻ ഗൂഗിൾ പേ വഴിയും അക്കൗണ്ട് നമ്പറിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യിച്ചും കൈക്കൂലി വാങ്ങിച്ച ഓഫീസർമാരെയും വിജിലൻസ് പിടികൂടിയിട്ടുണ്ട്.
2018ൽ 907 കൈക്കൂലി കേസുകളാണ് കോടതിയിൽ ഉണ്ടായിരുന്നതെങ്കിൽ 2024 ഡിസംബർ 31 എത്തിയപ്പോൾ അത് 1259 ആയി മാറി.
2018ൽ 61 ഉദ്യോഗസ്ഥരാണ് കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടതെങ്കിൽ 2024ൽ നവംബർ 30 വരെ 94 ഉദ്യോഗസ്ഥരാണ് ശിക്ഷിക്കപ്പെട്ടത്.
കൈക്കൂലി കിട്ടിയില്ലെങ്കിൽ ജനങ്ങൾക്ക് സേവനങ്ങൾ നൽകാത്ത 'കൊടും' അഴിമതിക്കാരായ 200 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ പേർ റവന്യൂ വകുപ്പിലാണ്. തദ്ദേശം, രജിസ്ട്രേഷൻ, എക്സൈസ്, മോട്ടോർവാഹനം എന്നീ വകുപ്പുകളാണ് തൊട്ടുപിന്നിൽ.
രഹസ്യാന്വേഷണത്തിലൂടെയാണ് അഴിമതിക്കാരെ കണ്ടെത്തിയത്. ഇവരെ നിരന്തരം നിരീക്ഷിച്ച് ട്രാപ്പ് ഓപ്പറേഷനിലൂടെ കൈക്കൂലിയിടപാട് കൈയോടെ പിടികൂടും.
കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാരിലെ അഴിമതിക്കാരുടെ പട്ടികയും വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്.
അഴിമതി പട്ടികയിലുള്ളവരുടെ ഫോൺ, ബാങ്ക്അക്കൗണ്ടുകൾ, ഡിജിറ്റൽ പണമിടപാട് അടക്കം നിരീക്ഷിക്കും. ഇവർ ജോലി ചെയ്യുന്ന ഓഫീസുകളിലെത്തുന്നവരിൽ നിന്ന് വിവരങ്ങൾ തുടർച്ചയായി ശേഖരിക്കും.
കുടുംബാംഗങ്ങളുടെ സ്വത്തുസമ്പാദനവും പരിശോധിക്കും. എല്ലാ വകുപ്പുകളിലും മിന്നൽപരിശോധനകളും ട്രാപ്പ്ഓപ്പറേഷനും കൂട്ടാനും നിർദ്ദേശമുണ്ട്.
അഴിമതിക്കാരെ കയ്യോടെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള വിജിലൻസിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല.
അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം ഉടനടി കഠിനശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി ബന്ധപ്പെട്ട ഭരണവകുപ്പ് നിർബന്ധമായും സ്വീകരിക്കണമെന്നായിരുന്നു ശുപാർശ.
വിജിലൻസ് ട്രാപ്പ് കേസുകളിലുൾപ്പെടുന്ന ഉദ്യോഗസ്ഥരെ ഉടനടി സസ്പെൻഡ് ചെയ്യാറുണ്ടെങ്കിലും തുടർനടപടികളിൽ മിക്കപ്പോഴും ഭരണവകുപ്പുകളിൽ നിന്ന് വലിയ അലംഭാവമാണെന്ന ആക്ഷേപം ശക്തമാണ്.
ഇത് സിവിൽ സർവീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വളമാകുന്നുവെന്നും അഴിമതിരഹിത സിവിൽസർവീസ് എന്ന ലക്ഷ്യത്തിന് തന്നെ വിലങ്ങുതടിയാകുന്നുവെന്നുമാണ് വിമർശനം.
വിജിലൻസ് ട്രാപ്പ് കേസുകളിൽപ്പെടുന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാറുണ്ടെങ്കിലും ബന്ധപ്പെട്ട ഭരണവകുപ്പുകൾ വകുപ്പുതല നടപടികൾ യഥാസമയം സ്വീകരിക്കുന്നില്ല.