/sathyam/media/media_files/2024/10/31/wV3oP1wux2MlcnZzAoI1.jpg)
തിരുവനന്തപുരം: സർക്കാരിനും സി.പി.എമ്മിനും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി മരണപ്പെട്ട എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്.
മലയാളം വാരികയിലെ പി.എസ് റംഷാദിന് നൽകിയ അഭിമുഖത്തിലാണ് കേസിൽ പലഘട്ടങ്ങളിലായി ഒഴിവാക്കപ്പെട്ടവരും കുറ്റവാളികളാണെന്ന തന്റെ അനുമാനം മഞ്ജുഷ തുറന്നടിച്ചിരിക്കുന്നത്.
നവീൻ ബാബുവിന്റേത് ആത്മഹത്യയാണെങ്കിൽ അതിലേക്ക് എത്തിച്ച യഥാർത്ഥ പ്രതികളാര് എന്നതിലേക്ക് അന്വേഷണമെത്തുന്നില്ല. അന്വേഷണം തുടങ്ങിയത് പ്രശാന്തനിൽ നിന്നാണ്. പ്രശാന്ത് ആരുടെയോ ബിനാമിയാണ്. അയാളെ പ്രതിയാക്കിയിട്ടില്ല.
അയാളുടെ ഫോൺവിളിയുടെ രേഖകൾ പൂർണ്ണമായും ശേഖരിക്കാനും പൊലീസ് തയ്യാറായിട്ടില്ല.
പി.പി ദിവ്യയെ മാത്രം പ്രതിയാക്കി അവരെ രക്ഷപ്പെടുത്താനുള്ള പഴുതുകളിട്ട്, മറ്റ് ഗൂഡാലോചനക്കാരിലേക്ക് പോകാതെ കേസ് അവസാനിപ്പിക്കാനാണ് തുടക്കം മുതൽ പൊലീസ് ശ്രമിച്ചത്.
മൊഴിമാറ്റി പറഞ്ഞ കളക്ടറെ പൊലീസ് ചോദ്യം ചെയ്യേണ്ടതാണ്. അതിലേക്ക് അന്വേഷണസംഘം കടന്നില്ല. ലാന്റ് റവന്യൂ കമ്മീഷണർ എ.ഗീതയ്ക്ക് കളക്ടർ നൽകിയ മൊഴി വാക്കാലുള്ളതല്ല.
പി.പി ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നതിൽ പോലും കളക്ടറുടെ മൊഴി ഗുണം ചെയ്തു.
നവീൻ ബാബുവുമായുള്ള ബന്ധത്തെ കുറിച്ച് വൈകാരികമായി തന്ന കത്ത് മുമ്പ് തന്നെ ആലോചിച്ച് ഉറപ്പിച്ച് തയ്യാറാക്കിയിരുന്നതാണെന്ന ഗുരുതര ആരോപണവും മഞ്ജുഷ ഉന്നയിക്കുന്നുണ്ട്.
കത്തിൽ കളക്ടർ ഒപ്പിട്ടിരുന്നില്ല. നവീൻ ബാബുവിന്റെ മരണവിവരമറിഞ്ഞ് ചെന്നപ്പോൾ ഇക്കാര്യങ്ങൾ തനിക്ക് ഒഴിവാക്കാമായിരുന്നു , തെറ്റ് പറ്റിപ്പോയി എന്ന് പറയുകയാണ് കളക്ടർ ചെയ്തത്.
സഹപ്രവർത്തകരോട് വളരെ മോശമായി പെരുമാറുന്ന ആളാണ് കളക്ടർ. നവീൻ ബാബുവിന് അവധി ചോദിക്കാൻ പോലും മടിയായിരുന്നു.
ഞായറാഴ്ച്ച രാവിലെ വീട്ടിൽ വന്ന് വൈകിട്ടത്തെ ട്രെയിനിൽ തിരികെ പോയ ദിവസങ്ങളുണ്ട്. മാത്രമല്ല യാത്രയയപ്പ് യോഗത്തിൽ ഈ സ്ത്രീ(പി.പി ദിവ്യ) സംസാരിക്കുമ്പോൾ കളക്ടർ കുനിഞ്ഞിരുന്നു ചിരിക്കുകയായിരുന്നു.
അതുകൊണ്ടാണ് സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ വരേണ്ടെന്ന് തീർത്ത് പറഞ്ഞത്.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങളുടെ അഭിഭാഷകനായ ശ്രീകുമാർ ആവശ്യപ്പെട്ടത് നവീന്റെ കുടുംബം പറഞ്ഞിട്ടല്ലെന്നും മഞ്ജുഷ വ്യക്തമാക്കുന്നു.
കോടതി പലതും ചോദിച്ചിട്ടും അദ്ദേഹത്തിന് ഉത്തരമുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷണമായാലും മതി എന്ന് അദ്ദേഹം പറഞ്ഞത് കോടതി ചോദിച്ചിട്ടോ ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടോ അല്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി മാറ്റിപ്പറയണമെന്ന ആവശ്യം ഞങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ പിറ്റേന്ന് മാറ്റിപ്പറയാനാവില്ല എന്ന് അദ്ദേഹം പറയുകയായിരുന്നു. തുടർന്നാണ് വക്കാലത്ത് മാറ്റി രാംകുമാർ സാറിനെ ഏൽപ്പിച്ചത്.
മാധ്യമങ്ങൾ ഒപ്പം തന്നെയാണ് നിന്നത്. അനാവശ്യ കഥകളിലേക്ക് പോയില്ല. പ്രശാന്തന്റെ പേരും ഒപ്പും രണ്ടിടത്ത രണ്ടാണെന്ന് പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണ്.
കണ്ണൂരിലെയും പത്തനംതിട്ടയിലെയും മാധ്യമപ്രവർത്തകർ പൊരുമാറിയത് നീതിബോധത്തോടെയാണ്. നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു.
മുഖ്യമന്ത്രിയെ നേരിൽ കാണുന്ന കാര്യം ആലോചിച്ചിട്ടില്ല. അദ്ദേഹവും ഇതൊക്കെ അറിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. പിന്നെ പ്രത്യേകിച്ച് കണ്ട് പറയേണ്ട കാര്യമില്ലല്ലോ.
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പി.പി ദിവ്യയെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പറഞ്ഞതിൽ വലിയ പ്രതീക്ഷയൊന്നുമില്ല.
ഇങ്ങനെ പറയുന്നതിനപ്പുറം പ്രായോഗികമായി ഒരു കാര്യത്തിലും അവർ തങ്ങൾക്കൊപ്പമില്ല. കോടതിയിൽ വന്ന ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്.
സി.ബി.ഐ വരരുതെന്ന് അവർക്ക് പൂർണ്ണമായും ആ്രഗഹമുണ്ട്. ഞാൻ എ.ജി.ഒ യൂണിയൻ അംഗമായിരുന്നു. നവീൻ ബാബുവിന്റെ അനിയൻ ഒരു പാർട്ടിയിലുമില്ല.
അമ്മ എൽ.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രയായി മത്സരിച്ചാണ് ജയിച്ചത്. അച്ഛൻ ഉറച്ച പാർട്ടിക്കാരനായിരുന്നു. നവീൻ ബാബു എൻ.ജി.ഒ യൂണിയന്റെ ബ്രാഞ്ച് പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.
എങ്കിലും ആപത്ത് വന്നപ്പോൾ ആരും കൂടെയുണ്ടായിരുന്നില്ല. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കേന്ദ്ര- സംസ്ഥാന നേതാക്കളും ഗവർണറുമാരും തുടക്കത്തിൽ വന്ന് ആശ്വസിപ്പിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഈയിടെ ധർണ്ണ നടത്തിയിരുന്നു.
സി.പി.ഐയും യു.ഡി.എഫും ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടെന്നും മഞ്ജുഷ അഭിമഖത്തിൽ വ്യക്തമാക്കുന്നു