തിരുവനന്തപുരം : തദ്ദേശത്തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കേ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പിണറായി സർക്കാർ.
മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കി നിയമിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിനെയാണ് തന്ത്രപ്രധാന പദവിയിലെത്തിച്ച് മുഖ്യമ്രന്തി വീണ്ടും കരുത്തു കാട്ടിയത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജൻ എ.ഡി.ജി.പി.ക്കെതിരെ മൊഴി നൽകിയതിന്റെ പിന്നാലെയാണ് തന്ത്രപ്രധാന പദിവിയിലേക്ക് അജിത് കുമാറിന് മുഖ്യമ്രന്തി തന്നെ സ്ഥലം മാറ്റം നൽകിയത്.
ഡി.ജി.പി പട്ടികയിൽ ഉൾപ്പെട്ട അദ്ദേഹത്തിന് നിലവിലെ പദവി കൂടുതൽ പ്രയോജനകരമാവുമെന്നും വിലയിരുത്തപ്പെടുന്നു.
അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ കഴമ്പില്ലെന്ന് അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു. ഇനി പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് നടക്കുന്നത്.
ഇതിൽ കൂടി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചാൽ സംസ്ഥാന ഡി.ജി.പി പദത്തിലേക്ക് അദ്ദേഹം നിയോഗിക്കപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഇതിന് പുറമേ സർക്കാർ സംസ്ഥാനത്ത് ആദ്യമായി പാലക്കാട്ട് അനുവദിച്ച ഡിസ്റ്റിലറി സംബന്ധിച്ച കാര്യങ്ങൾ സുഗമമായി നടത്താനും എക്‌സൈസ് കമ്മീഷണറുടെ സഹായം ആവശ്യമാണ്.
പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിയാലും വിശ്വസ്തനായ ഉദ്യോഗസ്ഥൻ എക്‌സൈസ് വകുപ്പിന്റെ തലപ്പത്തിരിക്കുന്നതിനാൽ തന്നെ സർക്കാരിന് പേടിക്കാനില്ല.
നിലവിൽ ഡി.ജി.പി മനോജ് എബ്രഹാമിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറായി നിയമിച്ചു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്‌ക്യൂ ചുമതലയിലേക്ക് മാറ്റി.
ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി. എക്സൈസ് കമ്മിഷണർ മഹിപാൽ യാദവിനെ ക്രൈം എഡിജിപി ആയിട്ടാണ് നിയമിച്ചിരിക്കുന്നത്.
ഇന്റിലജൻസ് ഐ.ജി സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജി പി.പ്രകാശിനെ കോസ്റ്റൽ പോലീസ് ഐ.ജിയാക്കി. കേരള പൊലീസ് അക്കാദമി ഡയറക്ടറായിരുന്ന കെ.സേതുരാമനാണ് പുതിയ ജയിൽ മേധാവി.
കൊച്ചി ക്രൈംബ്രാഞ്ച് ഐ.ജി എ.അക്ബറിനെ ആഭ്യന്തരസുരക്ഷാ ഐജിയാക്കി നിയമനം നൽകി. കഴിഞ്ഞ ദിവസം, ഐ.എ.എസ് തലപ്പത്തും അഴിച്ചുപണി നടന്നിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.
അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന് തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്കാണ് മാറ്റം. മിർ മുഹമ്മദ് അലിയെ കെ.എസ്.ഇ.ബി ചെയർമാനാക്കി.
ബിജു പ്രഭാകർ വിരമിച്ചതിനെ തുടർന്നാണിത്. അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിൻറെ ചുമതലയിൽ നിന്ന് ഒഴിവാക്കി. അതേസമയം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധിക ചുമതല നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ധനവകുപ്പ് സെക്രട്ടറിയാക്കി. ഡോ.എസ് ചിത്രയെ ധനവകുപ്പിൽ നിന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.