തിരുവനന്തപുരം: നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷത്തിൽ നേതൃമാറ്റത്തിലൂടെ കേരളത്തിലെ കോൺഗ്രസിൽ പുതിയൊരു പരീക്ഷണമാണ് പാർട്ടി ഹൈക്കമാൻഡ് നടത്തിയിരിക്കുന്നത്.
ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാനുളള വലിയ ദൗത്യമാണ് പുതിയ നേതൃനിരയുടെ ചുമലിലുമുളളത്.
ഈ മാസം 12ന് അധികാരമേൽക്കുന്ന പുതിയ അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ്ങ് പ്രസിഡന്റുമാരും കൂട്ടായ പ്രവർത്തനം കാഴ്ചവെച്ച് പത്ത് കൊല്ലമായി കേരളത്തിൽ അധികാര ഭ്രഷ്ടരായിരിക്കുന്ന കോൺഗ്രസിനെയും മുന്നണിയേയും അധികാരത്തിൽ എത്തിക്കണം.
നിയമസഭാ കക്ഷിയുടെ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നില്ല എന്നതായിരുന്നു ഇതുവരെ ഉന്നയിക്കപ്പെട്ടിരുന്ന പരാതി.
എന്നാൽ പ്രതിപക്ഷ നേതാവിന് കൂടി സ്വീകാര്യമായ പരിചയ സമ്പന്നരും യുവത്വവും സമഞ്ജസമായി സമ്മേളിക്കുന്ന പുതിയ നേതൃനിര വന്നതോടെ ഇനി അത്തരം പരാതികൾക്ക് സ്ഥാനമില്ലെന്നാണ് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നത്.
ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും പാർട്ടിയേ സജീവമായി ചലിപ്പിച്ച് ആദ്യം പ്രവർത്തകരുടെ തിരഞ്ഞെടുപ്പായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ വിജയം നേടണം.
അതിൻെറ ആത്മവിശ്വാസത്തിൽ നിന്ന് നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും അധികാരം പിടിക്കുകയും ചെയ്യണം.
ഇതാണ് പുതിയ നേതൃ നിരയ്ക്ക് മുന്നിലുളള ടാർഗറ്റ്.വലിയ നേതാക്കളുടെ നിര തന്നെയുളള കോൺഗ്രസിനെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്നത് പുതിയ ടീമിന് മുന്നിലുളള വലിയ വെല്ലുവിളി തന്നെയാണ്.
തിരഞ്ഞെടുപ്പ് നടന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കെ.പി.സി.സിയിലെ പുതിയ നേതൃത്വം നേരിടുന്ന ആദ്യ പരീക്ഷണമാകും.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കെ.പി.സി.സിയിൽ നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണി നടത്തികൊണ്ടുളള ഹൈക്കമാൻഡിൻെറ തീരുമാനം ഉണ്ടായത്.
2016 ലും 2021ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റ് തുന്നം പാടിയ കോൺഗ്രസിനും 2026ൽ വിജയം നേടേണ്ടത് നിലനിൽപ്പിൻെറ തന്നെ പ്രശ്നമാണ്.
നിയമസഭക്കകത്ത് എത്ര ഊർജസ്വലമായ പ്രവർത്തനം കാഴ്ചവെച്ചാലും പാർട്ടി സംവിധാനം സജീവമാകാതെ തിരഞ്ഞെടുപ്പ് വിജയം കൈയെത്തിപ്പിടിക്കാനാവില്ലെന്ന പരിദേവനങ്ങൾക്ക് മറുപടി നൽകികൊണ്ടാണ് ഹൈക്കമാൻഡ് നേതൃമാറ്റം നടത്തിയത്.
പ്രകടനം മോശമെന്ന പഴികേട്ട് മടുത്തിരിക്കുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റികളെയും സജീവമല്ലാതെ കിടക്കുന്ന ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളെയും മണ്ഡലം കമ്മിറ്റികളെയും സജീവമാക്കാതെ സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനാവില്ല.
താഴെത്തട്ടിലെ ഏറ്റവും ചെറിയ യൂണിറ്റായ ബൂത്ത് കമ്മിറ്റികളിൽ പലതും പേരിന് മാത്രമാണ്.സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾ ഭൂരിപക്ഷം ബൂത്തുകളിലും കമ്മിറ്റികൾ തന്നെയില്ലായിരുന്നു.
ഇലക്ഷൻ പ്രവർത്തനം തുടങ്ങിയശേഷമാണ് ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചത്.ഇതുതന്നെയാണ് പല നിയമസഭാ മണ്ഡലങ്ങളിലെയും അവസ്ഥ.ഈ ദുരവസ്ഥ മറികടന്ന് വേണം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ.
ഗ്രൂപ്പിന് അതീതമായി എൽ.ഡി.എഫിനെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ബി.ജെ.പിക്ക് പരവതാനി വിരിക്കലായിരിക്കും എന്ന് ബോധ്യമുളളവരാണ് ഇപ്പോൾ നേതൃനിരയിലേക്ക് വന്നിരിക്കുന്നത്.
എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്ന പി.സി.വിഷ്ണുനാഥിനെയും ഷാഫി പറമ്പിലിനെയും പോലുളള നേതാക്കളും പാർട്ടിയുടെ പുതിയ നേതൃനിരയിലേക്ക് വന്നിട്ടുണ്ട് എന്നത് ഗുണകരമാണ്.
യുവനിരയിൽ നിന്നുളള സമ്മർദ്ദം ശക്തമാകുകയും ഹൈക്കമാൻഡിൻെറ നേരിട്ടുളള ഇടപെടലും കൂടിയാകുമ്പോൾ കോൺഗ്രസിന് പുതിയ ഊർജവും ലക്ഷ്യബോധവും കൈവരുമെന്നാണ് പ്രതീക്ഷ.