തിരുവനന്തപുരം: കനത്ത മഴയിൽ പലയിടത്തും ട്രാക്കിൽ മരം വീണതോടെ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്‌സ്പ്രസ് വൈകിയോടും.
രാവിലെ 5.55ന് സർവീസ് ആരംഭിക്കേണ്ട ട്രെയിൻ(train) 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് ജനശതാബ്ദി വൈകാൻ കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സർവീസ് ആരംഭിച്ച ട്രെയിൻ പുലർച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്.
ഇന്നലെ രാത്രി എറണാകുളം, തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ മരം വീണത് ട്രെയിൻ ഗതാഗതം താറുമാറാക്കിയിരുന്നു. തിരുവനന്തപുരം ഗുരുവായൂർ എക്‌സ്പ്രസും വൈകി ഓടുകയാണ്.
നിലവിൽ ട്രെയിൻ രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാർ , മാവേലി , ഇന്റസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത.
ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മലയോര മേഖലയിലെ രാത്രി യാത്രാ നിരോധനം ഇന്നും തുടരും. വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.