തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാൾ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു.
രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രോഗി.
ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യം തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്.
ഇപ്പോൾ പൂർണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഹൃദയമിടിപ്പ്, രക്തസമ്മർദം തുടങ്ങിയവെയെല്ലാം സാധാരണ നിലയിലാണെന്നും കരൾ, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും മന്ത്രി അറിയിച്ചു.
രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. കണ്ണുകൾ ചലിപ്പിക്കുന്നുണ്ടെന്നും രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയിൽ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.