തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് കടലിൽ കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി. തമിഴ്നാട് തീരത്തുവച്ചാണ് രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്.
തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടാണ് ഉൾക്കടലിൽ ഇവരെ കണ്ടെത്തിയത്. കണ്ടെത്തിയ തൊഴിലാളികളെ കോസ്റ്റ് ഗാർഡിന് കൈമാറി.
രണ്ട് ബോട്ടുകളാണ് വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയത്. ഇതിൽ ഒരു ബോട്ടിലുള്ളവരെ കന്യാകുമാരി കുളച്ചൽ ഭാഗത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വ്യാഴം ഉച്ചയ്ക്കുശേഷം മത്സ്യബന്ധനത്തിന് പോയ ഇവർ വെള്ളി രാവിലെ മടങ്ങി എത്തേണ്ടതായിരുന്നു. എന്നാൽ ബോട്ടിൻ്റെ ഡീസൽ തീർന്ന് കടലിൽ കുടുങ്ങി.
മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് രാവിലെ സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ഫോണിൽ കരയിലുള്ളവരെ ബന്ധപ്പെട്ടത്.
കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിൻസൺ ആണ് കരയിലേക്ക് വിളിച്ച് അറിയിച്ചത്. ബോട്ടിലുള്ള റോബിൻസൺ, ഡേവിഡ്‌സൺ, ദാസൻ, യേശുദാസൻ എന്നിവരെ വിഴിഞ്ഞത്തെത്തിച്ചു.
ഫാത്തിമമാതാ ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളെ തമിഴ്നാട് തീരത്തെത്തിച്ചു. നിലവിൽ കടലിൽ കാണാതായ മുഴവൻ ആളുകളെയും കരക്കെത്തിച്ചു.