തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി പുതിയ പാത നിർമിക്കും.
ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആറ് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ നിർദ്ദേശിച്ചു. നിലവിൽ തകർന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിർമാണം ആരംഭിക്കാൻ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്.
മണ്ണ് പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നു എംഡി വിശദീകരിച്ചു.
ഈ ശുപാർശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തൽ.
അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തൽ.