തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ട്. സംഭവത്തിൽ സ്‌കൂൾ മാനേജർ നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പോക്‌സോ കേസിൽ ഉൾപ്പെട്ടെ ആളെ പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
സ്‌കൂൾ എച്ച്എം നിലപാട് അറിയിച്ചിരുന്നു. അദ്ദേഹത്തിനെതിരെ നടപടി എടുക്കും. പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്‌കൂൾ പരിപാടികളിൽ പോക്‌സോ കേസ് പ്രതികളെ പങ്കെടുപ്പിക്കാൻ പാടില്ല.
വ്യക്തിയെ അറിയില്ലാ എന്ന് പറയുന്നതും ശരിയല്ല. സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ആര് പങ്കെടുത്താലും എച്ച്എമ്മിന് ഉത്തരവാദിത്വം ഉണ്ട്. എയ്ഡഡ് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാൻ മാർഗ നിർദേശങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.