തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് 'എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു.
പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.
കേരളത്തിലെ നദികളിലും, പുഴകളിലുമടക്കം ഒഴുകി നടക്കുമായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ വീടുകൾതോറും വാതിൽപ്പടി ശേഖരണം നടത്തി ശാസ്ത്രീയ സംസ്‌കരണം വിജയകരമായി നടത്തിപ്പോരുന്ന സംസ്ഥാനമാണ് കേരളം.
ഇതിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മസേന, കുടുംബശ്രീ, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ഖരമാലിന്യ പരിപാലന പദ്ധതി എന്നിവർ വഹിക്കുന്ന പങ്ക് വലുതാണ്.
പ്ലാസ്റ്റിക്ക് മാലിന്യം അഴുകുന്ന മാലിന്യവുമായി കൂട്ടിക്കലർത്തുമ്പോഴുണ്ടാകുന്ന ദുരന്തം വളരെ വലുതാണ്.
ആദ്യഘട്ടത്തിൽ തന്നെ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം നിയന്ത്രിക്കാനാവാതിരുന്നതും ഇങ്ങനെ പ്ലാസ്റ്റിക്ക് കലർന്ന മാലിന്യത്തിന്റെ അതിപ്രസരം കൊണ്ട് മാത്രമാണ്.
എന്നാൽ ബ്രഹ്മപുരത്തിന് ശേഷം കേരളം വലിയ മാറ്റങ്ങൾ കൈവരിച്ചു. ഇന്ന് മിക്ക വീടുകളിലും, സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങളെ വേർതിരിച്ചു കൊടുക്കുന്നുണ്ട്. ഇത് തന്നെയാണ് യഥാർത്ഥത്തിൽ പരിസ്ഥിതിക്കുള്ള മികച്ച സമ്മാനവും.
ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നവർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന റെസല്യൂഷൻ ചാലഞ്ചും ജില്ലാടിസ്ഥാനത്തിൽ റീൽസ് മത്സരവും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ശുചിത്വ മിഷന്റെ പേജ് ഫോളോ ചെയ്യുന്ന ആർക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 മികച്ച റീലുകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി അതിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 എണ്ണത്തിന് 10000 രൂപ വീതം സമ്മാനം നൽകും.
ഇതിനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, റെസിഡെൻസ് അസോസിയേഷനുകൾ ഉൾപ്പെടെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എല്ലാ ചടങ്ങുകൾക്കും ഹരിത പ്രതിജ്ഞ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് ശുചിത്വ മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പിനായി ക്യാമ്പയിനിലൂടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ റ്റി.വി, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ്. ചിത്ര, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, ഡയറക്ടർ (ഓപ്പറേഷൻസ്) ശുചിത്വ മിഷൻ നീതുലാൽ ബി എന്നിവർ സംബന്ധിച്ചു.