തിരുവനന്തപുരം: പരിസ്ഥിതി പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആവശ്യത്തിന് വഴങ്ങാതെ സംസ്ഥാന സർക്കാർ.
രാജ്ഭവനിൽ നിന്ന് കൃഷിവകുപ്പിന്റെ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു.
ആർഎസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ നിർബന്ധം പിടിച്ചിരുന്നു.
ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാൻ കഴിയൂവെന്നും രാജ്ഭവൻ നിർബന്ധം പിടിച്ചു.എന്നാൽ സർക്കാർ പരിപാടിയിൽ ഇത് അംഗീകരിക്കാൻ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടർന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്.
സംഭവത്തിൽ വിശദീകരണവുമായി രാജ് ഭവൻ രംഗത്തെത്തി. രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ എന്തുവേണമെന്ന് രാജ്ഭവൻ തീരുമാനിക്കുമെന്നാണ് ഗവർണറുടെ നിലപാട്.
രാജ്ഭവന്റെ സെൻട്രൽ ഹാളിൽ സ്ഥിരമായുള്ള ചിത്രം മാറ്റാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പരിപാടി മാറ്റിയതെന്നും രാജ്ഭവൻ അറിയിച്ചു.