തിരുവനന്തപുരം: കെനിയയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രിയുടെ കത്ത്.
പരിക്കേറ്റവരുടെ ചികിത്സക്കായി കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അപകടം നടന്നത് മുതൽ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകുന്ന സഹായങ്ങൾക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
ഖത്തറിൽ നിന്ന് കെനിയയിലെത്തിയ വിനോദയാത്രാസംഘം അപകടത്തിൽപ്പെട്ട് മലയാളികളായ അഞ്ചുപേർ മരിച്ചിരുന്നു.
തിരുവല്ല സ്വദേശിനി ഗീതാ ഷോജി ഐസക് (58), മൂവാറ്റുപുഴ സ്വദേശിനി കുറ്റിക്കാട്ടുചായിൽ ജെസ്‌ന (29), ഏകമകൾ റൂഹി മെഹ്‌റിൻ (ഒന്നര), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ല പുത്തൻപുരയിൽ റിയ (41), മകൾ ടൈറ (ഏഴ്) എന്നിവരാണ് മരിച്ച മലയാളികൾ.
തൃശ്ശൂർ പാവറട്ടി മാടക്കായിൽ മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് ജെസ്‌ന.
മുഹമ്മദ് ഹനീഫിന് പരിക്കേറ്റിട്ടുണ്ട്. റിയയുടെ ഭർത്താവ് കോയമ്പത്തൂർ പോത്തനൂർ സ്വദേശി ജോയൽ (41), മകൻ ട്രാവിസ് (14) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.