/sathyam/media/media_files/2025/06/13/3Ed4hKNfZy6HCMIPIe0y.jpg)
തിരുവനന്തപുരം: വാർത്താ ചാനൽ റേറ്റിങ്ങിൽ തുടർച്ചയായി അഞ്ചാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റത്തിന് ഏഷ്യാനെറ്റിൻറെ കടിഞ്ഞാൺ വീണു.
ഇന്ന് ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ പുറത്തുവിട്ട റേറ്റിങ്ങ് കണക്കിൽ മെയില്‍ 22 പ്ലസ് എബിസി വിഭാഗത്തിലാണ് നേരിയ മാർജിനിൽ ഏഷ്യാനെറ്റ് ന്യൂസിനെ പിന്തളളി റിപ്പോർട്ടർ ടിവി ഒന്നാം സ്ഥാനം നിലനിർത്തിയത്.
എന്നാൽ മുൻ ആഴ്ചയിലേ പോലെ റേറ്റിങ്ങിൻെറ എല്ലാ വിഭാഗത്തിലും മുന്നിലെത്തികൊണ്ടുളള സമഗ്രാധിപത്യം നിലനിർത്താൻ റിപ്പോർട്ടറിന് സാധിച്ചിട്ടില്ല.
മാർക്കറ്റിങ്ങ് മേഖല പ്രധാനമായി കരുതുന്ന മെയിൽ 22 പ്ളസ് എബിസി വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിനാണ് ഒന്നാം സ്ഥാനം.
റേറ്റിങ്ങിൻെറ ഒരു വിഭാഗത്തിലെങ്കിലും ഒന്നാമത് എത്താനായത് ഏഷ്യാനെറ്റ് ന്യൂസിന് വലിയ ആശ്വാസമായി. കഴിഞ്ഞ് നാല് ആഴ്ചയായി എല്ലാ വിഭാഗത്തിലും റിപ്പോർട്ടറിന് പിന്നിലായി ചാനൽരംഗത്തെ അജയ്യത നഷ്ടമായ ഏഷ്യാനെറ്റ് ന്യൂസ് വലിയ ആഘാതത്തിലായിരുന്നു.
മനോവീര്യം തകർന്ന് പോയ എഡിറ്റോറിയൽ വിഭാഗത്തിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇത് സഹായകരം ആകുന്നുണ്ട്.
കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 91.54 പോയിൻറ് നേടിയാണ് റിപ്പോർട്ടർ ടിവി ഒന്നാംസ്ഥാനം നിലനിർത്തിയത്.
മുൻ ആഴ്ചയിൽ 108.8 പോയിന്റ് ഉണ്ടായിരുന്ന റിപ്പോർട്ടർ ടിവിക്ക് 17.26 പോയിന്റ് കുറഞ്ഞു. പോയിന്റ് നിലയിലുണ്ടായ ഈ ഇടിവ് വരുന്ന ആഴ്ചകളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിന് ഭീഷണിയാണ്.
യുദ്ധവും മഴയും മെസിയുടെ വരവും പോലുളള വാർത്തകൾ കഴിഞ്ഞതോടെ പ്രേക്ഷക പങ്കാളിത്തം കുത്തനെ ഇടിഞ്ഞതാണ് റിപോർട്ടർ ടിവിക്ക് പ്രശ്നം സൃഷ്ടിച്ചത്.
യൂണിവേഴ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് ഈയാഴ്ച 89.85 പോയിൻറാണ് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനും തൊട്ട് മുൻപുളള ആഴ്ചയിലേക്കാൾ 4.92 പോയിന്റിൻെറ കുറവുണ്ട്.
വലിയ വാർത്തകൾ ഇല്ലാതായിട്ടും പഴയ പ്രേക്ഷകാടിത്തറയിൽ കാര്യമായ ചോർച്ച സംഭവിക്കാതിരുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് തുണയായത്.
എന്നാൽ ഈ രണ്ട് ചാനലുകൾക്കും പിന്നിലുളള മറ്റ് ചാനലുകൾക്കും പൊതുവായി പ്രേക്ഷക നഷ്ടം കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നതാണ് ഈയാഴ്ചയിലെ റേറ്റിങ്ങിൻെറ സവിശേഷത.
ചാനൽ റേറ്റിങ്ങിലെ മെയിൽ 22 പ്ളസ് എബിസി വിഭാഗത്തിൽ 121.24 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്.
ഈ വിഭാഗത്തിലും മുൻ ആഴ്ചയിലേക്കാൾ 10.14 പോയിന്റ് ഏഷ്യാനെറ്റ് ന്യൂസിന് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിപോർട്ടർ ടിവിക്ക് ഇതിനേക്കാൾ വലിയ പോയിൻറ് നഷ്ടം ഉണ്ടായതാണ് ഏഷ്യാനെറ്റ് ന്യൂസിന് രക്ഷയായത്.
മുൻ ആഴ്ചയിൽ മെയിൽ 22 പ്ളസ് എബിസി വിഭാഗത്തിൽ 137 പോയിന്റ് ലഭിച്ച റിപോർട്ടറിന് ഈയാഴ്ച 114.96 പോയിന്റ് മാത്രമാണ് ലഭിച്ചത്.
22.04 പോയിന്റ് നഷ്ടമാണ് ഒറ്റയാഴ്ച കൊണ്ട് റിപോർട്ടറിന് സംഭവിച്ചത്. ഇതോടെയാണ് മെയിൽ 22 പ്ളസ് എബിസി വിഭാഗത്തിൽ റിപോർട്ടർ ടിവി രണ്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.
മലയാളം വാർത്താചാനലുകളിൽ വെല്ലുവിളികളില്ലാതെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് കനത്ത ഭീഷണിയുയർത്തിയാണ് റിപോർട്ടർ കഴിഞ്ഞ അഞ്ചാഴ്ചക്കാലമായി ഒന്നാംസ്ഥാനത്ത് തുടർന്നത്.
ഇടക്കാലത്ത് ട്വന്റി ഫോർ ന്യൂസ് മൂന്നാഴ്ചക്കാലം ഏഷ്യാനെറ്റ് ന്യൂസിനെ പിന്തളളി ഒന്നാമത് എത്തിയിരുന്നു. എന്നാൽ അത് നിലനിർത്താൻ ട്വന്റി ഫോർ ന്യൂസിന് കഴിഞ്ഞില്ല.
ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ മോണിങ്ങ് ഷോയിലൂടെ ലഭിച്ചിരുന്ന പോയിൻറ് നേട്ടം റിപോർട്ടർ സ്ഥാനം ഉറപ്പിച്ചതോടെ ട്വന്റി ഫോറിന് നഷ്ടമായി. അതാണ് ട്വന്റി ഫോറിൻെറ കീഴ്പോട്ടിറക്കത്തിന് കാരണമായത്.
റേറ്റിങ്ങിൻെറ എല്ലാ വിഭാഗത്തിലും ഈയാഴ്ചയും ട്വന്റി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്ത് തന്നെയാണ്. എല്ലാ റേറ്റിങ്ങ് വിഭാഗങ്ങളിലും മുൻ ആഴ്ചയിലേക്കാൾ ട്വൻറി ഫോറിന് പോയിന്റ് കുറയുകയും ചെയ്തിട്ടുണ്ട്.
കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 75.28 പോയിന്റാണ് ട്വൻറി ഫോർ ന്യൂസ് നേടിയത്.
കഴിഞ്ഞയാഴ്ച കൈവരിച്ച 80.31 നേട്ടത്തിൽ നിന്നാണ് ട്വന്റിഫോർ 75 പോയിന്റിലേക്ക് താഴ്ന്നത്. മെയിൽ 22 പ്ളസ് എബിസി വിഭാഗത്തിലും ട്വന്റി ഫോറിന് 7 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്.
റേറ്റിങ്ങ് ഉയർത്താൻ ശ്രീകണ്ഠൻ നായരും സംഘവും കിണഞ്ഞു പരിശ്രമിച്ചിട്ടും 5 പോയിന്റ് കുറഞ്ഞത് തിരിച്ചടിയായി.
രാവിലെ 7 മുതൽ 11 വരെയുളള സമയം വരെ മോണിങ്ങ് ഷോ നീട്ടിയ ട്വന്റി ഫോർ ശ്രീകണ്ഠൻ നായരെ തന്നെയാണ് ഈ സമയമത്രയും സ്ക്രീനിൽ നിർത്തുന്നത്. അതുതന്നെയാണ് ട്വന്റി ഫോറിന് തിരിച്ചടി നേരിടാൻ കാരണം.
ഗൗരവമുളള വാർത്തകളെ അതിൻെറ ഉളളുകളികളും വിശദാംശങ്ങളും മനസിലാക്കി അവതരിപ്പിക്കാനും കൈകാര്യം ചെയ്യാനും അവതാരകൻ മാത്രമായ ശ്രീകണ്ഠൻ നായർക്ക് കഴിയുന്നില്ല.
ഈ സമയത്ത് വരുന്ന പ്രധാന വാർത്തകളെ ഇതര ചാനലുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുമ്പോൾ അതിന് അടുത്തെങ്ങും എത്താൻ പോലും ട്വന്റി ഫോറിന് കഴിയുന്നില്ല. ശ്രീകണ്ഠൻ നായർ തന്നെ സ്ക്രീനിലെത്തുന്ന രാത്രിയും ഇതേ പ്രതിസന്ധിയാണ് ട്വന്റി ഫോർ നേരിടുന്നത്.
മാത്രമല്ല , ഹാഷ്മി താജ് ഇബ്രാഹിം അല്ലാതെ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന അവതാരകരും ട്വൻറി ഫോറിനില്ല.
രണ്ട് കൊല്ലമായി ശമ്പളം വർദ്ധിപ്പിക്കാത്തതിനെ തുടർന്ന് ബ്യൂറോകളിൽ നിന്നും ഡസ്കിൽ നിന്നും ജേർണലിസ്റ്റുകൾ രാജിവെച്ച് പോകുന്നതും ട്വന്റി ഫോറിൻെറ പ്രതിസന്ധിയാണ്.
മുൻ ആഴ്ചയിലേക്കാൾ ഒരു പോയിൻറ് അധികമായി നേടിയ മനോരമ ന്യൂസാണ് റേറ്റിങ്ങിൽ നാലാം സ്ഥാനത്ത്.
42.1 പോയിന്റ് നേടിയാണ് മനോരമ ന്യൂസ് നാലാം സ്ഥാനത്ത് തുടരുന്നത്. 37 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുണ്ട്.
മുൻ ആഴ്ചയിലേക്കാൾ 0.8 പോയിന്റ് മാതൃഭൂമിക്ക് കുറഞ്ഞിട്ടുമുണ്ട്. മുൻ ആഴ്ചയിലേ അതേ പോയിന്റുമായി ന്യൂസ് മലയാളം 24x7 ആറാം സ്ഥാനത്താണ്.
തൊട്ടു മുൻപത്തെ ആഴ്ചയിലേക്കാൾ 2.5 പോയിന്റ് കുറഞ്ഞിട്ടും ജനം ടിവി ഏഴാം സ്ഥാനം നിലനിർത്തി.
16.1 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തും 14.4 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുമുണ്ട്.പതിവ് പോലെ മീഡിയാ വൺ ചാനലാണ് ഏറ്റവും പിന്നിൽ.