തിരുവനന്തപുരം: ആറന്മുളയിലെ വിവാദഭൂമിയിൽ ഇലക്ട്രോണിക്‌സ് ക്ലസ്റ്റർ പദ്ധതിക്ക് സിപിഐയുടെ എതിർപ്പ് മറികടന്ന് സർക്കാർ പിന്തുണ.
പദ്ധതിയുമായി സഹകരിക്കാമെന്ന് ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ പ്രമേയം. കെഎസ്‌ഐടിഐഎല്ലിന് അഞ്ച് ശതമാനം വിയർപ്പോഹരിയും സർക്കാരിന് ഡയറക്ടർ സ്ഥാനവും നൽകാമെന്നും പ്രമോട്ടർമാർ വാഗ്ദാനം ചെയ്തു.
ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഎല്ലിന്റെ 66ാം ബോർഡ് യോഗമാണ് ടിഒഎഫ്എല്ലിന്റെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.
മാനേജിംഗ് ഡയറക്ടർ അവതരിപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മൂന്നു പ്രമേയങ്ങളും പാസാക്കി. ആദ്യ പ്രമേയം പദ്ധതിയുമായി സഹകരിക്കാം എന്നതാണ്.
ടിഒഫ്എൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്ത പ്രശ്‌നം പരിഹരിക്കണമെന്നും വിയർപ്പ് ഓഹരി ഇഷ്യൂ ചെയ്യുന്നതിൽ വ്യക്തത വേണമെന്നും ആവശ്യപ്പെടുന്നതാണ് മറ്റു രണ്ടു പ്രമേയങ്ങൾ .
ഇത്തരത്തിൽ 5 ശതമാനം വിയർപ്പ് ഓഹരി കെഎസ്‌ഐടിഐഎല്ലിന് നൽകുന്നതിന് കമ്പനിയും ചില നിബന്ധനകൾ മുന്നോട്ടുവച്ചിരുന്നു.
സർക്കാരിൻറെ നോഡൽ ഏജൻസി കെഎസ്‌ഐടിഐഎൽ ആയിരിക്കണം. പദ്ധതി പ്രദേശം ടൗൺഷിപ്പ് ആയി പ്രഖ്യാപിക്കണം.
ഏകജാലക ക്ലിയറൻസ് ബോർഡ് സ്ഥാപിക്കണം. പദ്ധതിയെ തിരുവനന്തപുരം ടെക്‌നോപാർക്ക് കോബ്രാൻഡ്‌ചെയ്യണമെന്നുമായിരുന്നു കമ്പനി ആവശ്യങ്ങൾ .
സർക്കാർ അംഗീകാരങ്ങളെല്ലാം കെഎസ്‌ഐടിഐഎല്ലിനെ ഉപയോഗിച്ച് നേടിയെടുക്കാനാണ് കമ്പനി ശ്രമിച്ചത്. കൃഷിവകുപ്പ് കടുത്ത എതിർപ്പുയർത്തുമ്പോഴും പദ്ധതിയുമായി ഐടി വകുപ്പ് മുന്നോട്ടുപോകാൻ ആലോചിക്കുന്നു എന്നാണ് സൂചനകൾ.
നെൽവയലും തണ്ണീർ തടവും നികത്തുന്നതിന് എതിർക്കുമെന്ന് കൃഷി മന്ത്രി ഇന്നും ആവർത്തിച്ചു.വിമാനത്താവള പദ്ധതി മാറ്റി ഇലക്ട്രോണിക്‌സ് ക്ലസ്റ്റർ വന്നാലും നീർത്തട ഡാറ്റാ ബാങ്കിലുള്ള പദ്ധതികളെ എതിർക്കുമെന്നും പി. പ്രസാദ് വ്യക്തമാക്കിയിരുന്നു.