'മൂന്നാമതും പിണറായി സർക്കാർ' കാമ്പയിന്‍റെ മുനയൊടിഞ്ഞു. ക്രെഡിറ്റ് എടുക്കാന്‍ അന്‍വരില്ലാതെ സ്വരാജിനെതിരെ യു.ഡി.എഫ് നേടിയ ഭൂരിപക്ഷത്തില്‍ ഞെട്ടി സിപിഎം. 'പിണറായിസ'ത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച അൻവറിന് കിട്ടിയ 19670 വോട്ടും തലവേദന. സിറ്റിങ് സീറ്റിലെ വിജയത്തോടെ യു.ഡി.എഫ് അണികളിലുണ്ടായ ആത്മവിശ്വാസവും ഇടതിന് തിരിച്ചടി

സർക്കാരിനെതിരായ വികാരം ശക്തമായി പ്രതിഫലിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ മൂന്നാമതും പിണറായി ഭരണം എന്ന സി.പി.എം പ്രചാരണം പഴയത് പോലെ ക്ളച്ച് പിടിക്കില്ല.

New Update
images(510)

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിൽ ഹാട്രിക് നേടുക എന്ന ലക്ഷ്യത്തിൽ ആസൂത്രിത പ്രചാരണം തുടങ്ങിവെച്ചിരിക്കുന്ന സി.പി.എം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ് സിറ്റിങ് സീറ്റായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി. 

Advertisment

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം സമയമുളളപ്പോൾ മുതൽ തന്നെ കേരളത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന പ്രതീതി സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്.


ഫെബ്രുവരിയിൽ കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം മുതലാണ് മൂന്നാമതും പിണറായി സർക്കാർ എന്ന കാമ്പയിൻ തുടങ്ങിയത്.


ആസൂത്രിത പ്രചാരണത്തിന് പാർട്ടിക്കുളളിൽ വിശ്വാസ്യത നേടിയെടുക്കുന്നതിനുവേണ്ടി ഭാവികേരളത്തിന് വേണ്ടിയുളള രേഖയും അവതരിപ്പിച്ചു.

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രേഖക്ക് അംഗീകാരമായതോടെ വീണ്ടും ഇടത് സർക്കാ‍ർ അധികാരത്തിൽ വരുമെന്ന് പാർട്ടിയിൽ വിശ്വാസം ഉറപ്പിച്ചു.

സമ്മേളനം കഴിഞ്ഞതോടെ പൊതുസമൂഹത്തെ ലക്ഷ്യം വെച്ചും കാമ്പയിൽ തുടങ്ങി. ഇങ്ങനെ ആസൂത്രിതമായി തുടങ്ങിയ കാമ്പയിനാണ് നിലമ്പൂരിലെ കനത്ത തോൽവിയിൽ തട്ടിതകർന്നത്.


ഭരണവിരുദ്ധ വികാരം എത്രത്തോളം സമൂഹത്തിൽ ഉണ്ടെന്നതിൻെറ കൃത്യമായ തെളിവ് കൂടിയാണ് നിലമ്പൂരിലെ ഭൂരിപക്ഷം. 


യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടിയ 11107 വോട്ടിൻെറ ഭൂരിപക്ഷത്തോടെയുളള വിജയം മാത്രമല്ല ഭരണവിരുദ്ധ വികാരത്തിൻെറ തെളിവ്.

പിണറായിസത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച് സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ കരസ്ഥമാക്കിയ 19670 വോട്ടിൻെറ നല്ലൊരു ഭാഗവും ഭരണവിരുദ്ധ വികാരത്തിൽ ലഭിച്ച വോട്ടാണ്.

സർക്കാരിനെതിരായ വികാരം ശക്തമായി പ്രതിഫലിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ മൂന്നാമതും പിണറായി ഭരണം എന്ന സി.പി.എം പ്രചാരണം പഴയത് പോലെ ക്ളച്ച് പിടിക്കില്ല.


ലോകസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ ദേശിയ സാഹചര്യം നോക്കിയുളള വോട്ടിങ്ങ് പാറ്റേണെന്ന് പ്രതിരോധിച്ചും ന്യായീകരിച്ചും പോന്നിരുന്ന സി.പി.എം നേതൃത്വത്തിന് ഇനി ഭരണവിരുദ്ധ വികാരമില്ലെന്ന് പറയാനാവില്ല.


നിലമ്പൂരിൽ യു.ഡി.എഫ് നേടിയ ഭൂരിപക്ഷമോ പി.വി.അൻവർ‍ നേടിയ വോട്ടുകളോ മാത്രമല്ല സിപിഎമ്മിൻെറ തുട‌‍ർഭരണ കാമ്പയിനിൻെറ മുനയൊടിക്കുന്നത്.

തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിട്ട ശൈലിയും സി.പി.എമ്മിൻെറ ഭാവി നീക്കങ്ങൾക്ക് മുന്നിൽ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

പി.വി.അൻവറിൻെറ മുന്നണി പ്രവേശനം നടക്കാതെ പോയത് സംബന്ധിച്ച് യു.ഡി.എഫിലെ ഘടകകക്ഷികളായ കോൺഗ്രസിനും മുസ്ളീം ലീഗിനും ഇടയിൽ ഭിന്നതയുണ്ടെന്നായിരുന്നു സി.പി.എമ്മിൻെറ പ്രചരണം. 
 
ഇതുകൂടാതെ പാണക്കാട് തങ്ങളെ വിമർശിച്ച ആര്യാടൻ മുഹമ്മദിൻെറ മകന് ലീഗിൻെറ നേതാക്കളും അണികളും വോട്ട് ചെയ്യില്ലെന്നും സി.പി.എം പ്രചരിപ്പിച്ചിരുന്നു.


യു.ഡി.എഫിൽ അന്തഛിദ്രം സൃഷ്ടിക്കുകയും അത് രാഷ്ട്രീയമായി ഉപയോഗിക്കുകയും ആയിരുന്നു സിപിഎം ലക്ഷ്യമിട്ടത്.


എന്നാൽ ഒരുതരത്തിലുളള വിയോജിപ്പുമില്ലാതെ ഒറ്റക്കെട്ടായി ഒറ്റപാർട്ടിയെന്ന പോലെയാണ് യു.ഡി.എഫ് നിലമ്പൂരിൽ അണിനിരന്നത്.

കോൺഗ്രസും ലീഗും ജയമെന്ന ഒറ്റലക്ഷ്യം വെച്ച് പ്രവർത്തിച്ചതോടെ പി.വി.അൻവർ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് മുന്നണിയെന്ന നിലയിൽ ഒറ്റക്ക് ജയം നേടാൻ യു.ഡി.എഫിനായി. 

വിജയത്തിൻെറ ക്രെഡിറ്റ് പങ്കിടാൻ മറ്റാരുമില്ലാത്തത് കൊണ്ടുതന്നെ നിലമ്പൂരിൽ യു.ഡി.എഫ് നേടിയ ജയം രാഷ്ട്രീയ ജയമാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.

അന്‍വറിനെ മാറ്റി നിര്‍ത്തിയ വി ഡി സതീശന്‍റെയും കോണ്‍ഗ്രസിന്‍റെയും തന്ത്രം തന്നെയാണ് ഇവിടെ സിപിഎമ്മിനെ അലട്ടുന്നത്.

രണ്ടാം പിണറായി സർക്കാരിൻെറ കാലത്ത് നടക്കുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടന്നത്.


ആദ്യം നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിന്നീട് നടന്ന പുതുപ്പളളിയിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് തങ്ങളുടെ സീറ്റ് നിലനിർത്തുകയാണ് ചെയ്തത്. 


പാലക്കാടിനൊപ്പം നടന്ന ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും വിജയിച്ചു. എന്നാൽ നിലമ്പൂരിൽ  എൽ.ഡി.എഫിൻെറ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുകയാണ് യു.ഡി.എഫ് ചെയ്തത്. 

അതുകൊണ്ടുതന്ന നിലമ്പൂരിലെ യു.ഡി.എഫ് വിജയത്തിന് തിളക്കമേറെയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മികച്ച വ്യക്തി പ്രഭാവമുളളയാളുമായ എം.സ്വരാജിനെ തോൽപ്പിച്ചാണ് വിജയം എന്നതും യു.ഡി.എഫിന് അഭിമാനകരമാണ്. 

മുന്നണിയുടെ ഭൂരിപക്ഷത്തിലും പി.വി അൻവറിൻ്റെ വോട്ടുകളിലുമായി ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചത് തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന ഐക്യജനാധിപത്യമുന്നിണിക്ക്  അനുകൂല ഘടകങ്ങളാണ്.

യു.ഡി.എഫിന്‍റെ അണികളില്‍ ഇതുണ്ടാക്കിയ ആത്മവിശ്വാസം ഇടതുമുന്നണിയെ വല്ലാതെ അലട്ടുന്നുണ്ട്.

Advertisment