തിരുവനന്തപുരം: നിലമ്പൂരിൽ അൻവർ എഫക്ട് ഉണ്ടായെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. നിലമ്പൂരിലെ എൽഡിഎഫ് തോൽവിക്ക് അൻവറും കാരണക്കാരനായെന്നും വിലയിരുത്തൽ.
എൽഡിഎഫിന്റെ വോട്ടിൽ ഒരു വിഭാഗം അൻവർ കൊണ്ടുപോയി. എൽഡിഎഫിനെ വഞ്ചിച്ച ആളാണ് അൻവർ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. യുഡിഎഫ് നെഗറ്റീവ് വോട്ടും അൻവറിലേക്ക് പോയെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ.
അതേസമയം, സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പുറമെ എം ആർ അജിത് കുമാറിന് അമിത സംരക്ഷണം നൽകുന്നത് അടക്കമുള്ള വിഷയങ്ങൾ ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനമായി ഉയർന്നുവന്നിരുന്നു.
ആർഎസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ നടത്തിയ പരാമർശം തോൽവിയുടെ ആക്കം കൂട്ടി എന്ന വിമർശനം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു.
സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വർഗീയ ചേരിതിരിവ് ഉണ്ടാക്കിയെന്നാണ് ചില നേതാക്കൾ പറഞ്ഞത്. എം ആർ അജിത് കുമാറിന് അനാവശ്യമായി പരിഗണന നൽകുന്നു എന്ന വിമർശനവും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടക്കം ഉയർന്ന വിമർശനങ്ങൾക്ക് മറ്റും സംസ്ഥാന സെക്രട്ടറി ഇന്ന് മറുപടി നൽകും.