തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണുള്ള ബിന്ദുവിന്റെ മരണവും തലസ്ഥാന മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ മുടങ്ങിയതിനെ പറ്റിയുള്ള ഡോ. ഹാരിസിന്റെ പ്രതികരണവും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടം മറികടക്കാൻ സർക്കാരും പാർട്ടിയും അരയും തലയും മുറുക്കി രംഗത്തിറങ്ങി.
ഇരു വിഷയങ്ങളും മൂലം പ്രതിസന്ധിയിലായ ആരോഗ്യ വകുപ്പിനെ പ്രതിരോധിക്കാൻ സർക്കാരും പാർട്ടിയും തയ്യാറെടുത്തു കഴിഞ്ഞു.
മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം സ്വകാര്യ ലോബിക്ക് വേണ്ടി ആണെന്നുള്ള വാദമാണ് രാഷ്ട്രീയ പ്രതിരോധത്തിനായി സിപിഎം ഉയർത്തുന്നത്.
നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിഷയം സർക്കാരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് സർക്കാരിനും സിപിഎമ്മിനും ഉള്ളത്.
അതുകൊണ്ടുതന്നെ പ്രതിച്ഛായ നഷ്ടം മറികടക്കാൻ ഭരണപരവും രാഷ്ട്രീയവുമായ നടപടികൾ സ്വീകരിക്കുന്ന തിരക്കിലാണ് സർക്കാരും അതിനൊപ്പം തന്നെ സിപിഎമ്മും ഉള്ളത്.
പ്രതിരോധം ഉയർത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ സമരത്തിനെതിരെ സിപിഎം മുഖപത്രം ദേശാഭിമാനിയും രംഗത്തിറങ്ങിയിട്ടുണ്ട്.
വിഷയങ്ങൾ ഉയർത്തിക്കാട്ടി സമരം ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ മരണ വ്യാപാരികളുടെ ആഭാസനൃത്തം എഡിറ്റോറിയൽ ആണ് ഇന്ന് പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എഡിറ്റോറിയലിൽ അതിരൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ സിപിഎം നടത്തിയിട്ടുള്ളത്. ആരോഗ്യ മന്ത്രിക്ക് എതിരായ സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് സ്വകാര്യ ആശുപത്രികൾക്കു വേണ്ടിയാണെന്നും മുഖപ്രസംഗത്തിൽ ആരോപണം ഉയർത്തുന്നുണ്ട്.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഫേസ്ബുക്കിൽ വിമർശന ഉന്നയിച്ച പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് താക്കീത് നൽകി കഴിഞ്ഞു.
കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിഷയങ്ങൾ ഒരു കാരണവശാലും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കാൻ അനുവദിക്കരുതെന്ന് സന്ദേശമാണ് സിപിഎം നൽകുന്നത്.
സർക്കാരിന്റെ പ്രതിച്ഛായ നഷ്ടം പരിഹരിക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തിറങ്ങിയിട്ടും ഘടകകക്ഷികളിൽ നിന്നാരും പിന്തുണയുമായി എത്തിയിട്ടില്ലെന്നതും യാഥാർത്ഥ്യമാണ് .
തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യങ്ങൾ തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് എം, സിപിഐ എന്നീ ഘടകകക്ഷികൾ മൗനം പാലിക്കുകയാണ്.