തിരുവനന്തപുരം: വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി പറയേണ്ടത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ്.
ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ ?
ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ ?
സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചോദിക്കുന്നത്.
2023ല്‍ നടന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെ പകര്‍ത്തിയ ജ്യോതിയുടെ വ്ളോഗിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എന്നിവരുടെ സാന്നിധ്യമുള്ളത്.
വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും അദ്ദേഹം മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്