തിരുവനന്തപുരം: കേരള സർവകലാശാലയിൽ സമരങ്ങളുടെ വേലിയേറ്റമാണ്.
രാവിലെ ഡിവൈഎഫ്ഐയുെം എ.ഐ.വൈ.എഫും സർവകലാശാലാ കവാടത്തിലും എ.ഐ.എസ്.എഫ് സർവകലാശാലയ്ക്ക് ഉള്ളിലും പ്രതിഷേധം നടത്തി.
രാജ്ഭവനു മുന്നിലായിയരുന്നു ഇന്ന് എസ്.എഫ്.ഐയുടെ പ്രതിഷേധം. ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള രജിസ്ട്രാർ- വി.സി ഉടക്കാണ് ഈ സമരങ്ങൾക്കെല്ലാം കാരണം.
എന്നാൽ യഥാർത്ഥത്തിൽ യൂണിവേഴ്സിറ്റികളെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങൾ മറച്ചുപിടിക്കാനാണ് ഈ സമരങ്ങളെന്നാണ് യാഥാർത്ഥ്യം.
കേരളത്തിലെ പന്ത്രണ്ട് യൂണിവേഴ്സിറ്റികളിൽ വർഷങ്ങളായി വി.സിയില്ല. സ്ഥിരം വി.സിമാരില്ലാത്തത് കുട്ടികളെയും യൂണിവേഴ്സിറ്റി ഭരണത്തെയുമൊക്കെ ബാധിച്ചിരിക്കുന്നു. അദ്ധ്യാപക നിയമനങ്ങൾ ഒരിടത്തും നടക്കുന്നില്ല.
നാലു വർഷ ബിരുദ കോഴ്സുകളിൽ പോലും താത്കാലിക അദ്ധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ അപേക്ഷകളിൽ തീരുമാനം അനന്തമായി വൈകുകയാണ്. ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് പോലുമില്ലാത്ത ദുരവസ്ഥയാണ്.
രാഷ്ട്രീയക്കളി കാരണമുള്ള സർവകലാശാലകളിലെ ഭരണസ്തംഭനത്തിൽ വലയുന്നത് വിദ്യാർത്ഥികളാണ്.
കേരളത്തിലെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും ബിരുദ, പി.ജി കോഴ്സുകളിൽ പ്രവേശനം പുരോഗമിക്കുകയാണ്.
ഇതിനിടയിലാണ് യൂണിവേഴ്സിറ്റികൾക്ക് മുന്നിൽ സംഘർഷവും കലാപവും. പ്രക്ഷോഭങ്ങളും സംഘർഷങ്ങളും നിരന്തരമായുണ്ടാവുന്നത് കുട്ടികളെ കേരളത്തിൽ നിന്ന് അകറ്റും.
ഇപ്പോൾ തന്നെ വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കും ഉപരി പഠനത്തിന് വിദ്യാർത്ഥികളുടെ ഒഴുക്കാണ്. സർവകലാശാലകളിൽ വിദ്യാർത്ഥികളുടെ അപേക്ഷകളൊന്നും പരിഹരിക്കപ്പെടുന്നില്ല.
കേരള സർവകലാശാലയിൽ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷനെത്തുടർന്ന് ആഴ്ചകളായി വി.സിയുെം സിൻഡിക്കേറ്റുമായുള്ള പോരാണ്.
അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരും അവധിയിലാണ്. മിക്ക സെക്ഷനുകളിലും ഭരണസ്തംഭനമാണ്. കഴിഞ്ഞദിവസം എസ്.എഫ്.ഐ സമരത്തെതുടർന്ന് ഒരു സെക്ഷനും പ്രവർത്തിച്ചിരുന്നില്ല.
വിദ്യാർത്ഥികളുടെ പ്രവേശനത്തിനും പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനും സർട്ടിഫിക്കറ്റിനുമടക്കമുള്ള നടപടികളെല്ലാം അവതാളത്തിലാണ്.
രജിസ്ട്രാർ സസ്പെൻഷനിലായ ശേഷം പ്രധാനപ്പെട്ട ഒരു ഫയലിലും തീരുമാനമായിട്ടില്ല.
പകരം ചുമതല നൽകിയവർക്ക് രജിസ്ട്രാറുടെ ചുമതലയേറ്റെടുക്കാനുമായിട്ടില്ല. സാങ്കേതിക സർവകലാശാലയിലും ഭരണസ്തംഭനമാണ്. ബഡ്ജറ്റ് പാസാക്കാത്തതിനാൽ പെൻഷൻ വിതരണം പോലും മുടങ്ങിയിരുന്നു.
വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാനോ പ്രവേശനത്തിന്റെ നടപടികൾ ഏകോപിപ്പിക്കാനോ സർവകലാശാലയ്ക്ക് കഴിയുന്നില്ല.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സിമാർക്കെതിരായ കേസിൽ ഹൈക്കോടതി ഉത്തരവ് ഉടനുണ്ടാവും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് അതുവരെ കോടതി വിലക്കിയിരിക്കുകയാണ്.
സർവകലാശാലകളിലെ യഥാർത്ഥ പ്രശ്നങ്ങളെല്ലാം വിസ്മരിച്ചാണ് സമര വേലിയേറ്റങ്ങളുമായി വിദ്യാർത്ഥി- യുവജന സംഘടനകൾ രംഗത്തിറങ്ങിയത്.
സർക്കാരിനും പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കുമെതിരായ ആരോപണങ്ങൾ മറച്ചുപിടിക്കാനും വഴിതിരിക്കാനുമാണ് ഈ പ്രക്ഷോഭങ്ങളെന്നാണ് വിലയിരുത്തൽ.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതും എൻട്രൻസ് റാങ്ക് ലിസ്റ്റ് കോടതി റദ്ദാക്കിയതുമെല്ലാം സർക്കാരിന് വൻ തിരിച്ചടിയാണ്.
ഇതെല്ലാം ഈ സമരങ്ങളിലൂടെ വിസ്മരിക്കപ്പെടും. ഈ തന്ത്രമാണ് സമര പരമ്പരകൾ സംഘടിപ്പിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യം.