തിരുവനന്തപുരം : ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽ ജീവന് മിഷന് സംസ്ഥാന സർക്കാർ നാലുവർഷംകൊണ്ട് നൽകിയത് 6033 കോടി രൂപ.
ഇതുവരെയുള്ള 11,643 കോടി രൂപയിൽ 5610 കോടിയാണ് കേന്ദ്രം നൽകിയത്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തുല്യചെലവ് വഹിക്കുന്ന പദ്ധതിയിൽ നിലവിൽ കേന്ദ്രസർക്കാർ അനുവദിച്ചതിനേക്കാൾ 423 കോടി രൂപ സംസ്ഥാനം ചെലവിട്ടു.
2019ൽ ആരംഭിച്ച് 2024ൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2028വരെ ദീർഘിപ്പിച്ചിട്ടുണ്ട്. 44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ 70,77,273 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതാണ് ജൽ ജീവൻ മിഷൻ.
പദ്ധതി ഇതിനകം 55 ശതമാനം പൂർത്തിയായി. കൊല്ലം (73.59%), ആലപ്പുഴ (66.25 %), എറണാകുളം 66.13 %, തിരുവനന്തപുരം 65.33% എന്നിവയാണ് മുന്നിൽ.
ഏറ്റവും കുടുതൽ വീടുകൾ മലപ്പുറത്താണ്–- 8,02,710. ഇതിൽ പകുതി വീടുകളിൽ പൂർത്തിയായി. ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കിയാണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്.
നദികൾ പോലെയുള്ള കുടിവെള്ള സ്രോതസ്സിനെ കേരളം ആശ്രയിക്കുമ്പോൾ, ഇതര സംസ്ഥാനങ്ങളിൽ കുഴൽക്കിണറുകളാണ് കൂടുതൽ.
മാർച്ചിലെ കണക്ക് പ്രകാരം 115 പഞ്ചായത്തും ഒമ്പത് നിയമസഭാ മണ്ഡലങ്ങളും 100 ശതമാനം കുടിവെള്ളലഭ്യത കൈവരിച്ചു. സാമ്പത്തിക പ്രയാസത്തിനിടയിലും സംസ്ഥാനം പലപ്പോഴും ബജറ്റിൽ നീക്കിവച്ചതിലേറെ തുക നൽകി.