ഇ-മാലിന്യ ശേഖരണ പരിപാടി ജൂലായ് 15 മുതൽ. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കും

തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. 

New Update
images(1097)

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക പരിപാടി ജൂലായ് 15 മുതൽ ആരംഭിക്കും.

Advertisment

ആദ്യഘട്ടമായി നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ ജൂലായ് 15 രാവിലെ 11ന് തദ്ദേശഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. 


തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. 


എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഉത്തരവുപ്രകാരം പുതിയ യജ്ഞം ആരംഭിക്കുന്നത്. 

ഇതു പ്രകാരം, പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും.  ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം.


ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ  നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 


ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്. സി.ആർ.ടി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ,  മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്, സി.പി.യു, സി.ആർ.ടി മോണിറ്റർ, മൗസ്, കീബോർഡ്, എൽ.സി.ഡി മോണിറ്റർ, എൽ.സി.ഡി/എൽ.ഇ.ഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യു.പി.എസ്, സ്റ്റബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്.എം.പി.എസ്, ഹാർഡ് ഡിസ്ക്, സി.ഡി ഡ്രൈവ്, പി.സി.ബി ബോർഡുകൾ, സ്പീക്കർ, ഹെഡ്‌ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ്  തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 


ഇത്തരം മാലിന്യങ്ങൾ ശാസ്ത്രീയമല്ലാതെ വലിച്ചെറിയുന്നത് മണ്ണ്, ജലം, വായു എന്നിവ മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ വരുത്തുകയും ചെയ്യും. 


ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ വിഷ പദാർത്ഥങ്ങൾ മൂലം ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ, നാഡീവ്യൂഹ രോഗങ്ങൾ എന്നിവ ഉണ്ടാകാം. ഇന്ത്യയിലെ ഇ-വേസ്റ്റ് (മാനേജ്മെന്റ്) റൂൾസ്, 2022 പ്രകാരം, ഇ-വേസ്റ്റിന്റെ അനധികൃത നിർമാർജനം നിയമവിരുദ്ധമാണ്. 

ഉദ്ഘാടന സമ്മേളനത്തിൽ കെ.ആൻസലൻ എം.എൽഎ. അധ്യക്ഷത വഹിക്കും. നഗരസഭാചെയർമാൻ പി.കെ.രാജ്മോഹൻ, സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Advertisment