തിരുവനന്തപുരം: ആർഎസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി.
വി.സിമാരെ ഭീഷണിപ്പെടുത്തിയാണ് ഗവർണർ സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
'ആർഎസ്എസിന്റെ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവന്‍ പ്രസംഗിച്ചത്.
ഭരണഘടന വിരുദ്ധം ജനാധിപത്യവിരുദ്ധം മതേതരത്വത്തിന് യോജിക്കാൻ കഴിയാത്തതുമാണിത്.
കേരളത്തിൽ ഇങ്ങനെയൊരു യോഗം നടത്താൻ ധൈര്യമുണ്ടായത് ഗവർണറുടെ ബലത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനെതിരെ വലിയ പ്രതിഷേധം ആവശ്യമാണ്.
ഗവർണർ ബുദ്ധിപൂർവം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണെന്നും' മന്ത്രി പറഞ്ഞു.
സർക്കാരിൻറെ അനുവാദമില്ലാതെ പോയാൽ സ്ഥാനത്തുനിന്ന് അയാളെ മാറ്റണമെന്നും കുഫോസ് വിസി ബിജു കുമാറിനെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം,ആർഎസ്എസ് ജ്ഞാന സഭയില്‍ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും രംഗത്തെത്തി.
അക്കാദമിക സമൂഹത്തിന് മുന്നിൽ വി സിമാർ തലകുനിച്ച് നിൽക്കേണ്ടി വരും.
അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്ര ചിന്തയെയും കാവിത്തൊഴുത്തിൽ കെട്ടാൻ കൂട്ടുനിന്നെന്നും മന്ത്രി ബിന്ദു വിമര്‍ശിച്ചു.