തിരുവനന്തപുരം: ജനങ്ങൾക്ക് ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാനും വേഗത്തിൽ ചികിത്സ തേടാനുമുള്ള ഇ-ഹെൽത്ത് സംവിധാനം 800 ആശുപത്രികളിൽ സജ്ജമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം ആശുപത്രികളിൽ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതു പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാനാവും.
തിരുവനന്തപുരത്തെ യൂറോളജി വിഭാഗം ഡോക്ടറുടെ വിമർശനം പുറത്തു വന്നതിനു പിന്നാലെ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
രോഗികളിൽ നിന്ന് പിരിവെടുത്ത് ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നെന്നായിരുന്നു തിരുവനന്തപുരത്തെ ഡോക്ടർ വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ മന്ത്രി വീണാ ജോർജ്ജിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും അതിശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
വിമർശനങ്ങൾക്കിടെയാണ് ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ സജ്ജമായെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളിലെ 18 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല,ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്.
ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺഒപി ടിക്കറ്റ്, എം ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സജ്ജമാക്കി.
ഇതുവരെ 2.62 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിരം യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു.
താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. ഇ ഹെൽത്തിലൂടെ ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു.
വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെൽത്ത് പോർട്ടൽ, എംഇഹെൽത്ത് ആപ്പ് വഴിയും അഡ്വാൻസ് ടോക്കൺ എടുക്കാം.
ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും.
ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഇ ഹെൽത്തിലൂടെ ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു.
വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്.
ഇ ഹെൽത്ത് പോർട്ടൽ വഴിയും എം ഇഹെൽത്ത് ആപ്പ് വഴിയും അഡ്വാൻസ് ടോക്കൺ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും. ഇ ഹെൽത്ത് സേവനങ്ങൾക്കായിതിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം.
പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. ആധാർ നമ്പർ നൽകണം,ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒ.ടി.പി വരും. ഒ.ടി.പി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും.
ആദ്യം ലോഗിൻ ചെയ്യുമ്പോൾ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും.
ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാം.