തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച 5 ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന ആരോപണത്തിൻമേൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് മന്ത്രി കെ .രാജൻ നിർദ്ദേശം നൽകി.
അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകി. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
റവന്യൂ എസ്റ്റാബ്ലിഷ്മെൻ്റ് വിഭാഗത്തിലെ അഞ്ച് ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ ജീവനക്കാർക്കാണ് എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് തസ്തിക മാറ്റം നൽകിയ വാർത്ത മീഡിയ വണാണ് പുറത്തുവിട്ടത്.
ക്ലർക്ക് - ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ക്ലർക്ക് തസ്തികയിലേക്കോ ടൈപ്പിസ്റ്റ് തസ്തികയിലേക്കോ മാറുന്നതിന് സർവീസിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ ഒപ്ഷൻ നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ.
സർവീസിൽ പ്രവേശിച്ച് 5 വർഷം കഴിഞ്ഞ ശേഷം മാത്രമേ പ്രസ്തുത ഒപ്ഷൻ പ്രകാരമുള്ള തസ്തിക മാറ്റം അനുവദിക്കൂ.
എന്നാൽ കോഴിക്കോട് ജില്ലയിൽ അപ്രകാരമല്ലതെ സേവനത്തിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ തസ്തിക മാറ്റം അനുവദിച്ചുവെന്നാണ് ആരോപണം.
ഇത്തരത്തിൽ തസ്തിക മാറ്റം അനുവദിച്ചതിലൂടെ ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കേരളാ അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
ട്രിബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം 5 ജീവനക്കാരേയും റീവെർട്ട് ചെയ്യാൻ ഉത്തരവായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.