തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഭയക്കുന്ന ഇടത് സർക്കാർ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും തിരിമറി നടത്തി ജനവിധി അട്ടിമറിക്കാനാണ് അവരുടെ ശ്രമം. വോട്ടർ പട്ടികയിലെ ഗുരുതര ക്രമക്കേടുകൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.
ഒരേ ഐഡി കാർഡ് നമ്പറിൽ ഒന്നിലധികം വോട്ടർമാർ, ഒരേ വ്യക്തിക്ക് ഒരേ ഐഡി കാർഡ് നമ്പറിൽ വിവിധ സ്ഥലങ്ങളിൽ വോട്ട്, ഒരേ വ്യക്തിക്ക് വ്യത്യസ്തമായ വോട്ടർ ഐഡി നമ്പറുകൾ. പ്രധാനമായും ഈ മൂന്ന് വിധത്തിലാണ് വോട്ടർപട്ടികയിലെ തട്ടിപ്പുകൾ. സംസ്ഥാനത്ത് ഒട്ടാകെ 276793 ഇരട്ടവോട്ടുകളാണ് ഉള്ളത്.
ഒരേ പേരും രക്ഷാകർത്താവും വീട്ടുനമ്പറുമുള്ള വോട്ടർമാരുടെ എണ്ണം 277073. വോട്ടർമാരുടെ എണ്ണത്തിലുമുണ്ട് ഗുരുതരമായ ക്രമക്കേട്.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് തടയിട്ടെ തീരൂ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം. ജനാധിപത്യത്തിൻറെ സംരക്ഷകരായി ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.