ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്‌സ് കണ്ടെത്തി. മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

 ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി സൂചിപ്പിച്ചിരുന്നു. ഇത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

New Update
images(1716)

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നല്‍കിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍.

Advertisment

സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് ചട്ടം ലംഘിച്ചാല്‍ മെമ്മോ നല്‍കുന്നത് സാധാരണ നടപടി മാത്രമാണ്. ഇക്കാര്യം അന്വേഷണ സമിതിയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.


ഇത്തരത്തിലുള്ള നടപടി താന്‍ നടത്തിയാലും ഉണ്ടാകും. ഇതിനപ്പുറം പോകാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. 


 ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി സൂചിപ്പിച്ചിരുന്നു. ഇത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ( ഓ​ഗസ്റ്റ് 2 ന് ) ഡിഎംഇയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വകുപ്പുമേധാവിയുടെ മുറിയില്‍ കൂടി നോക്കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, ബുധനാഴ്ച ( ഓ​ഗസ്റ്റ് 6 ന് ) ഡോ. ഹാരിസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ താന്‍ അവിടെ ഒരു ഉപകരണം കണ്ടെന്ന് ഡോ. ജബ്ബാര്‍ പറഞ്ഞു.


യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍ ടോണിയുടെ കൂടെയാണ് താന്‍ മുറിയില്‍ പോയത്. അതിന്റെ പരിപൂര്‍ണമായിട്ടുണ്ടോ എന്നു വിശദമായ പരിശോധന നടത്തണം എന്നു പറഞ്ഞതിന്റെ പേരില്‍, ഇന്നലെ ( ഓ​ഗസ്റ്റ് 7 ന് ) ഞങ്ങള്‍ വീണ്ടും മുറിയില്‍ പോയിരുന്നു.


അപ്പോള്‍ ഡോ. സാജു, ഡോ. ടോണി, ഡിഎംഇ തുടങ്ങിയവര്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. അവിടെ ഒരു ഉപകരണം കണ്ടു. അത് പരിശോധിച്ചു. സര്‍ജന്‍ അല്ലാത്തതിനാല്‍ അതേക്കുറിച്ച് വ്യക്തമായി അറിയില്ല.

എന്നാല്‍ ബോക്‌സിന്റെ താഴെ മോര്‍സിലോസ്‌കോപ്പ് എന്നു എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനിടെയാണ് വേറൊരു വലിയ ബോക്‌സ് കണ്ടത്. മിനിയാന്ന് മുറിയില്‍ താന്‍ നോക്കിയപ്പോള്‍ അതു കണ്ടിരുന്നില്ല.

തുടര്‍ന്ന് ആ ബോക്‌സ് തുറന്നപ്പോള്‍ അതില്‍ കുറേ ബില്ലുകളാണ് ഉണ്ടായിരുന്നത്. അസ്വാഭാവികത നോക്കിയതിനാലാണ് മുറിയില്‍ വിശദമായ പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പ്രിന്‍സിപ്പല്‍ പറഞ്ഞു.


വലിയ ബോക്‌സില്‍ നിന്നും ഓഗസ്റ്റ് 2 ന് മോര്‍സിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. ഇന്നലത്തെ പരിശോധനയില്‍ നെഫ്രോസ്‌കോപ്പ് ആണ് കണ്ടെത്തിയത്. സിസിടിവി നോക്കിയപ്പോള്‍ ആരോ കടന്നതായി തോന്നിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത് ഏതു ദിവസമാണെന്ന് പരിശോധിക്കണം. 


സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി അന്വേഷിക്കേണ്ടതാണ്. ഡോ. ഹാരിസ് അവധിയിലാണ്. ഡോക്ടര്‍ ടോണി തോമസിനാണ് മുറിയുടെ താക്കോല്‍ നല്‍കിയിരുന്നത്.

ആ താക്കോല്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഡോ. ടോണി അറിയിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുറിയില്‍ കണ്ടെത്തിയ ഉപകരണങ്ങള്‍ വിശദമായ പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉപകരണം വന്നിട്ടുണ്ട്.


പുതുതായി കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. ഇത് ടെക്‌നിക്കല്‍ ടീം പരിശോധിക്കേണ്ടതാണ്. തങ്ങള്‍ കണ്ടെത്തിയ കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. 


കോറിഡോറിലെ സിസിടിവിയിലാണ് ഒരാള്‍ കയറിയതായി തോന്നിയത്. ഡോ. ഹാരിസ് ലീവിലായതിനാല്‍ അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു.

103 സിസിടിവികളും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മെഡിക്കല്‍ കോളജ് സൂപ്രണ്ടും വ്യക്തമാക്കി.

Advertisment