/sathyam/media/media_files/2025/08/26/photos3-2025-08-26-23-52-35.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യയില്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വിജു മോഹനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യും. നാലുപേര്‍ക്ക് എതിരെ കേസെടുക്കാമെന്ന് ഉറപ്പു ലഭിച്ചതായി കോണ്‍ഗ്രസ്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യനാട് ജങ്ഷനിലും പൊലീസ് സ്റ്റേഷന് മുന്നിലും നടത്തിയ പ്രതിഷേധത്തിലാണ് തീരുമാനം ഉണ്ടായത്.
ശ്രീജയുടെ മരണത്തിന്റെ ഉത്തരവാദികള്‍ക്ക് എതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യനാട് ജങ്ഷനിലും പോലീസ് സ്റ്റേഷന് മുന്നിലും മൃതദഹേവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ശ്രീജയുടെ മരണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍, ഷിജി കേശവന്‍ (മുന്‍ വാര്‍ഡ് മെമ്പര്‍), മഹേഷ് (ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റി മെമ്പര്‍),സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ സുനിത എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇന്ന് രാവിലെയാണ് ആസിഡ് കുടിച്ച് ശ്രീജ ജീവനൊടുക്കിയത്. ശ്രീജയുടെ സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
ശ്രീജ ജീവനൊടുക്കിയത് സിപിഐഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ മനംനൊന്താണെന്ന് ആരോപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തിയത്.