/sathyam/media/media_files/JKsbeUvemSpvmhjkwhnC.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങള്‍ വളരെ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇത്തരമൊരാള്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്. ഇത് പൊതു സമൂഹം തന്നെ നിലപാട് എടുത്തിട്ടുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെയൊരു നിലപാടല്ല വന്നിടത്തോളം കാണാനായിട്ടുള്ളത്.
എത്രകാലം പിടിച്ചു നില്‍ക്കുമെന്ന് തനിക്കറിയില്ല. മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തില്‍ വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ഒന്നിലേറെ സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നു.
ഒരു സംഭാഷണത്തില്‍ ഗര്‍ഭം അലസിപ്പിക്കുക എന്നതു മാത്രമല്ല, അലസിയില്ലെങ്കില്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലാന്‍ തന്നെ അധികം സമയം വേണ്ടെന്ന് പറയുന്ന അവസ്ഥ മാധ്യമങ്ങള്‍ തന്നെ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. എത്രമാത്രം ക്രിമിനല്‍ രീതിയാണ് ഇതെന്ന് കാണേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവേയുണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന കാര്യങ്ങള്‍ രാജ്യത്തായാലും സംസ്ഥാനത്തായാലും ചില ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഇത്രത്തോളം പോയ കാര്യങ്ങള്‍ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല.
അതും പൊതുപ്രവര്‍ത്തകന്‍. അത്തരമൊരു സാഹചര്യത്തില്‍ ശക്തമായ നിലപാട് എടുത്താണ് പോകേണ്ടത്.