/sathyam/media/media_files/2024/10/18/fnctcoeVt0jwQFzaYy8C.jpg)
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി അജിത് കുമാറിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിയുടെ നടപടി സ്‌റ്റേ് ചെയ്ത് ഹൈക്കോടതി.
ആവശ്യമായ അനുമതി വാങ്ങാതെ പരാതിയിൽ നടപടി സ്വീകരിച്ച വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നതിനു മുൻപ് അനുമതി വാങ്ങിയിരുന്നോ എന്ന് കോടതി ഇന്നലെ ആരാഞ്ഞിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇക്കാര്യം ഇന്നും കോടതി ചൂണ്ടിക്കാട്ടി.
മജിസ്‌ട്രേറ്റ് കോടതി പരാതി സ്വീകരിച്ച് നടപടികളിലേക്കു കടന്നത് നിയമപരമാണോ എന്നു പരിശോധിക്കേണ്ടതുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനായി ഇരുഭാഗത്തേയും വാദം വിശദമായി കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് വിജിലൻസ് കോടതിയുടെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
എം.ആർ.അജിത് കുമാറിനെ സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥൻ എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസിനോട് ഹൈക്കോടതി ആരാഞ്ഞു.
എ.ഡി.ജി.പിക്കെതിരായ കേസ് ജൂനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നു കഴിഞ്ഞ ദിവസവും കോടതി നിരീക്ഷിച്ചിരുന്നു.
എസ്.പിയുടെ മേൽനോട്ടത്തിൽ വിജിലൻസ് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ ഉത്തരവിൽ വിജിലൻസ് കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ നിരീക്ഷണങ്ങൾ അനുചിതമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹർജി നൽകും. വിജിലൻസ് കോടതി ഉത്തരവു പ്രകാരം ഈ മാസം 30ന് നെയ്യാറ്റിൻകര നാഗരാജിൽനിന്നു മൊഴിയെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് ഹൈക്കോടതിയിൽനിന്ന് അജിത് കുമാറിന് സ്‌റ്റേ ലഭിച്ചിരിക്കുന്നത്.
നാഗരാജ് മൊഴിയും തെളിവുകളും കൈമാറുകയും കേസുമായി മുന്നോട്ടു പോവുകയും ചെയ്യുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് കേസ് വീണ്ടും പരിഗണിക്കും.