/sathyam/media/media_files/2025/03/22/8zX3sun6Mql43BPCfVof.jpg)
തിരുവനന്തപുരം: സപ്ലൈകോയുടെ എല്ലാ വിൽപനശാലകളിലും നിലവിൽ നൽകിവരുന്ന ഓഫറുകൾക്ക് പുറമെ ഉത്രാടം ദിനത്തിൽ 10 ശതമാനം ഓഫറുമായി ഹാപ്പി ഹവേഴ്സ്.
വ്യാഴാഴ്ച എല്ലാ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കും 10 ശതമാനം വരെ വിലക്കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
അതേസമയം സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 319 കോടി കവിഞ്ഞു. തിങ്കൾ വൈകിട്ടുവരെയുള്ള കണക്കാണിത്. 2024ൽ ഇത് 183 കോടിയുടെ വിൽപ്പനയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ പ്രയോജനം രണ്ടുകോടിപ്പേരിലെത്തിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച പ്രതിദിന വിൽപ്പന 21.31 കോടിയുടെ സർവകാല റെക്കോഡിലെത്തി
അരി, വെളിച്ചെണ്ണ, മുളക് എന്നിവയുടെ കാര്യത്തിൽ പ്രത്യേക ഇടപെടൽ സർക്കാർ നടത്തി. സപ്ലൈകോ വിൽപ്പനശാലയിൽ 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യത്തിന് നൽകി.
കഴിഞ്ഞമാസം 25 മുതൽ 457 രൂപയിൽനിന്ന് 429 രൂപയിലേക്ക് കേരയുടെ വില സപ്ലൈകോ കുറച്ചു.
സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്സിഡി വെളിച്ചെണ്ണ 349 രൂപയിൽനിന്ന് ഇപ്പോൾ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്നും 389 രൂപയായും കുറച്ചു. ഇതിലൂടെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താനായി.
എട്ട് കിലോ സബ്‌സിഡി അരിക്ക് പുറമേ കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരി/പുഴുക്കലരിയും നൽകി വരുന്നു. 92.8 ലക്ഷം കിലോ അരി വിൽപന നടത്തി. 6,14,217 സൗജന്യ ഭക്ഷ്യകിറ്റുകളിൽ 4,05,890 എണ്ണം വിതരണം ചെയ്‌തു.